70 പേർക്ക് ഡെങ്കി
10 ദിവസം, 10,000 പേർക്ക് പനി

മറിയ

സ്വന്തം ലേഖകൻ
Published on Jun 14, 2026, 12:00 AM | 1 min read
പാലക്കാട്
ജില്ലയിൽ പനിയും ഡെങ്കിയും പടർന്നു പിടിക്കുന്നു. 10 ദിവസത്തിനിടെ ജില്ലയിൽ 9,712 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 138 പേർക്ക് കിടത്തിച്ചികിത്സയും വേണ്ടിവന്നു. ശ്രീകൃഷ്ണപുരത്ത് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ(62)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേരുന്പോൾ പതിനായിരത്തിൽ കൂടുതൽ പേരാണ് ചികിത്സതേടിയത്. 70പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച മാത്രം 57 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മഴക്കാലപൂർവ ശുചീകരണം പാളിയതാണ് പകർച്ചവ്യാധികൾ പടരാൻ കാരണം. തോടുകളും കനാലുകളും ശുചിയാക്കുന്നതടക്കമുള്ള പ്രവൃത്തികൾ നിലച്ചതോടെ മഴ വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമില്ല. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഇൗഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. കെട്ടികിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം എലിപ്പനിക്കും കാരണമാകും. ആഹാരവും കുടിവെള്ളവും മലിനമാകുന്നത് വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവക്കും സാധ്യതയുണ്ട്. ഉപേക്ഷിച്ച ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പികൾ, പൂച്ചട്ടികൾ, ടയറുകൾ, ടെറസ്, സൺഷെയ്ഡുകൾ, ഫ്രിഡ്‌ജിന്റെ പുറകിലെ ട്രേ, എയർ കൂളറുകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ജലസംഭരണി തുടങ്ങിയവയെല്ലാം കൊതുക് പെരുകാൻ സാധ്യതയുള്ള ഇടങ്ങളാണ്. കാലവര്‍ഷ ഒരുക്കം വിലയിരുത്താൻ സാധാരണ മെയിൽ നടക്കുന്ന മന്ത്രിതല യോഗം കഴിഞ്ഞാഴ്‌ചയാണ് ചേർന്നത്. ഇതിനകം പാലക്കാട് നഗരമുൾപ്പെടെ മാലിന്യങ്ങളുടെ കേന്ദ്രമായിട്ടുണ്ട്.









0 comments