കർഷകസംഘം നിവേദനം നൽകി
രാസവളത്തിനുള്ള ആപ് പിൻവലിക്കണം

പാലക്കാട്
സബ്സിഡി രാസവളത്തിന് ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ(എഫ്‌എഫ്‌എസ്) ആപ് നിർബന്ധമാക്കിയ കേന്ദ്ര നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം ജില്ലാ കമ്മിറ്റി കലക്‌ടർക്ക് നിവേദനം നൽകി. കർഷകർക്ക് ആവശ്യത്തിനുള്ള രാസവളലഭ്യത തടയുന്ന പദ്ധതി നടപ്പാക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. എഫ്‌എഫ്‌എസ് ആപ്പിൽ നിന്നുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തശേഷം പിഒഎസ് മെഷീനിൽ വിരലടയാളവും ഉറപ്പിക്കായശേഷമാണ് വളം കിട്ടുക. ഭൂമിയുടെ വിസ്തീർണത്തിന്റെ അടിസ്ഥനത്തിൽ ശുപാർശ ചെയ്തിരിക്കുന്ന ഒരേക്കർ നെൽകൃഷിക്ക് ഒരു സീസണിൽ 165 കിലോവളം മാത്രമേ ലഭ്യമാകൂ. ഏറ്റവും പുതിയ കരം അടച്ചരസീതും രജിസ്ട്രേഷന് ആവശ്യമാണ്. രജിസ്‌റ്റർ ചെയ്യുമ്പോൾ നിലമുടമയുടെ നമ്പറിലേക്കാണ് ഒടിപി എത്തുക. പലപ്പോഴും ദൂരസ്ഥലങ്ങളിലോ വിദേശത്തോ ജോലിചെയ്യുന്ന ആളുകൾക്ക് രജിസ്‌റ്റർ ചെയ്യാൻ സാധിക്കാതെ വരും. ഇത് കർഷകരെ ദുരിതത്തിലാക്കും. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ പൈലറ്റ് പദ്ധതിയായാണ് എഫ്എഫ്എസ് ആപ് നിർബന്ധമാക്കിയത്. രാസവളങ്ങൾക്ക് അമിതമായി വിലകൂട്ടുകയും ആവശ്യത്തിനുള്ള വളം ലഭിക്കാതെയും വന്നാൽ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കും. നെൽകൃഷിക്കും നാളികേരകൃഷിക്കും ദോഷകരമായ എഫ്എഫ്എസ് പദ്ധതി ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ, സെക്രട്ടറി എം ആർ മുരളി, ജോസ് മാത്യൂസ്‍, സുരേഷ്ബാബു എന്നിവർ ചേർന്ന് നിവേദനം കലക്‌ടർ കെ സുധീറിന് കൈമാറി.











0 comments