വീണ്ടും ആനകളുടെ ജീവനെടുത്ത് റെയിൽപ്പാളം

ആനയുടെ ജഡം ട്രെയിനിൽ കുരുങ്ങിയ നിലയിൽ
എസ് നന്ദകുമാർ
Published on Aug 14, 2026, 12:00 AM | 1 min read
കഞ്ചിക്കോട്
വന്യമൃഗങ്ങളുടെ ജീവന് ഭീഷണിയായി കഞ്ചിക്കോട് -– കോയമ്പത്തൂർ എ, ബി റെയിൽപ്പാളങ്ങൾ.വാളയാർ –തമിഴ്നാട് അതിർത്തിയായ ചാവടിപ്പാറയിൽ പിടിയാനയും കുട്ടിയാനയും ചരിഞ്ഞതാണ് ഒടുവിലത്തെ സംഭവം. കൊട്ടേക്കാട് മുതൽ വാളയാർ നവക്കരവരെയുള്ള 26 കിലോമീറ്റർ റെയിൽപ്പാളത്തിലാണ് വന്യമൃഗങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ കഞ്ചിക്കോട് –കോയമ്പത്തൂർ എ, ബി റെയിൽപ്പാളങ്ങളിലായി 14 ആനകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ 13വർഷത്തിനിടെ 33 ആനകളാണ് കഞ്ചിക്കോട് മുതൽ അതിർത്തി മേഖലയായ മധുക്കരവരെയുള്ള ഭാഗങ്ങളിൽ ട്രെയിനിടിച്ച് ചരിഞ്ഞത്. ആറുവർഷത്തിനിടെ 20 ആനകൾ. 2008ൽ ആനയെ ഇടിച്ച് ട്രെയിൻപാളം തെറ്റിയത് കഞ്ചിക്കോട് പയറ്റുകാട് മേഖലയിലായിരുന്നു. 1992ൽ പ്രോജക്ട് എലിഫന്റ് പദ്ധതി മേഖലയായി തെരഞ്ഞെടുത്ത കഞ്ചിക്കോട് -– നവക്കരയിൽ ഭൂരിഭാഗം അപകടങ്ങളും രാത്രിയാണ് നടക്കുന്നത്. ഇവിടങ്ങളിൽ ട്രെയിൻ 45 കിലോമീറ്റർ വേഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ എന്ന നിയമം തെറ്റിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടം തടയാനായി നാലുവർഷം മുന്പ് 20 കിലോമീറ്ററിൽ വനംവകുപ്പ് സോളാർ തൂക്കുവേലി സ്ഥാപിച്ചിരുന്നു. എന്നാൽ നിബിഡമായ വനത്തിലൂടെ കടന്നുപോകുന്ന ബി ലൈൻ പാളത്തിൽ പലയിടത്തും തൂക്കുവേലി ഇപ്പോഴുമില്ല. ആനകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നവക്കര, മധുക്കര ഭാഗത്ത് തമിഴ്നാട് വനം വകുപ്പ് അടിപ്പാത ഒരുക്കിയിരുന്നു. ആനകൾക്കുപുറമെ കഴിഞ്ഞ ഒരു വർഷത്തിൽ അമ്പതോളം വന്യമൃഗങ്ങൾ ട്രെയിനിടിച്ച് ചത്തു.പല അപകടങ്ങളിലും ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലാണ് ട്രെയിൻ പാളം തെറ്റാതെ രക്ഷപ്പെടുന്നത്.










0 comments