ചെർപ്പുളശേരി സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്
ദാഹമകലുന്നു...

ചെർപ്പുളശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പന്നിയംകുറുശി സ്വാമിയാർ കുന്നിൽ നിർമിച്ച ട്രീറ്റ്മെന്റ് പ്ലാന്റും ജലസംഭരണിയും
ചെർപ്പുളശേരി
ജനമനസ്സുകളിലേക്ക് ഒഴുകിയെത്തുകയാണ് നാടിന്റെ മാറ്റം. അതിന്റെ തെളിവാണ് ചെർപ്പുളശേരി സമഗ്ര കുടിവെള്ള പദ്ധതി. പന്നിയംകുറുശി സ്വാമിയാർകുന്നിൽ 50,000 ലിറ്റർശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും 27 ലക്ഷം ലിറ്റർശേഷിയുള്ള ജലസംഭരണിയും നിർമാണം പൂർത്തിയായി. സർക്കാർ ഫണ്ട് 205 കോടി രൂപ ചെലവിട്ടാണ് പദ്ധതി. സമഗ്ര കുടിവെള്ള പദ്ധതി അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ നാടാകെ ആഹ്ലാദത്തിലാണ്. തൂതപ്പുഴയ്‌ക്ക് കുറുകെയുള്ള തടയണയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ചെർപ്പുളശേരി നഗരസഭയിലും ചളവറ, തൃക്കടീരി, അനങ്ങനടി പഞ്ചായത്തുകളിലും പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. വേനലിലെ കടുത്ത കുടിവെള്ളക്ഷാമത്തിന് ഇതോടെ വിരാമമാകും. നഗരസഭയുടെ പരിധിയിൽ തൂതപ്പുഴയിലെ കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മൂച്ചിത്തോട്ടം വഴി സ്വാമിയാർ കുന്നിലേക്കുള്ള ശുദ്ധീകരണശാലയിലേക്ക് എത്തിക്കും. ശുദ്ധീകരണശേഷം വലിയ പൈപ്പുകൾ വഴി വിവിധ പഞ്ചായത്തുകളിലെ ടാങ്കുകളിൽ സംഭരിക്കും. ഇതിനുപുറമെ, 3000 കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകുന്നതിനും ചെർപ്പുളശേരി നഗരസഭയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതി നഗരസഭയും നടപ്പാക്കുന്നുണ്ട്.










0 comments