ഡെങ്കിപ്പനി 300 കടന്നു


സ്വന്തം ലേഖകൻ
Published on Jun 28, 2026, 01:19 AM | 1 min read
പാലക്കാട്
ജില്ലയിൽ നാല് ആഴ്‌ചയ്ക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 305 പേർക്ക്. 58 പേർ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഏറ്റവും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചത്, 47 പേർ. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ദിവസേനയുള്ള ഡെങ്കിപ്പനി കേസുകളുടെ എണ്ണം യഥാക്രമം മൂന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കുറഞ്ഞിരുന്നു. എന്നാൽ, ശനിയാഴ്‌ച എണ്ണം 11 ലേക്ക് ഉയർന്നു. അകത്തേത്തറ, കണ്ണാടി, കൊടുവായൂർ, മരുതറോഡ്, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തൃത്താല എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. നേരത്തെ അഗളി, അലനല്ലൂർ, അമ്പലപ്പാറ, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കരിമ്പുഴ, കിഴക്കഞ്ചേരി, കോങ്ങാട്, കോട്ടോപ്പാടം, കുലുക്കല്ലൂർ, കുമരംപുത്തൂർ, മലമ്പുഴ, മങ്കര, മണ്ണാർക്കാട്, മരുതറോഡ്, പാലക്കാട്, പറളി, പെരിങ്ങോട്ടുകുറുശി, പെരുമാട്ടി, തച്ചനാട്ടുകര, തെങ്കര എന്നിവിടങ്ങളിലും വ്യാപിച്ചിരുന്നു. ഇവിടെ വൈറസ് ബാധയേറ്റ് ആറുപേർ മരിച്ചിരുന്നു. പനി ബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. ഓരോ ദിവസവും ആയിരങ്ങളാണ് ചികിത്സതേടുന്നത്. തുടർ പരിശോധനകളിൽ പലർക്കും മഞ്ഞപ്പിത്തവും എലിപ്പനിയും കണ്ടെത്തിയിട്ടുണ്ട്. പാളിയ പ്രതിരോധം പകർച്ചവ്യാധി പെരുകുമ്പോഴും ആരോഗ്യവകുപ്പ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ് മാറുന്നു. ആറ് ഡെങ്കിപ്പനി, രണ്ട് എച്ച്1 എൻ1, രണ്ട് എലിപ്പനി മരണങ്ങളാണ് കഴിഞ്ഞ ഒന്നരമാസത്തിനിടെ ജില്ലിയിൽ റിപ്പോർട്ട് ചെയ്തത്. കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമായിരുന്ന ഘട്ടത്തിൽ വകുപ്പ് മന്ത്രിയും ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരും വേണ്ട വിധം ഉണർന്ന് പ്രവർത്തിച്ചില്ലെന്ന പരാതിയുണ്ട്. മാലിന്യക്കൂമ്പാരങ്ങളായ നഗരങ്ങളെ മഴയ്‌ക്കുമുമ്പ് ശുചിയാക്കാൻ അധികൃതർക്ക് ആയില്ല. നിലവിൽ ജില്ലയിൽ മഴ കുറവാണ്. തെളിഞ്ഞ കാലാവസ്ഥയിലും മാലിന്യങ്ങൾ നീക്കാനോ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താനോ അധികൃതർ തയ്യാറാകുന്നില്ല.










0 comments