വടക്കഞ്ചേരിയിലെ കമ്യൂണിറ്റി കോളേജിനും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും പുതിയ കെട്ടിടം
ജീവിതമുയരുന്നു

വടക്കഞ്ചേരിയിലെ കമ്യൂണിറ്റി കോളേജ് കെട്ടിടം
ശിവദാസ് തച്ചക്കോട്
Published on Feb 10, 2026, 01:21 AM | 1 min read
വടക്കഞ്ചേരി
നൂതന കോഴ്‌സുകളിലൂടെ തൊഴിൽ ഉറപ്പാക്കി അടിസ്ഥാന ജനവിഭാഗങ്ങളെ ഉയർത്തി എൽഡിഎഫ് സർക്കാർ. അതിന്റെ മികവുറ്റ മാതൃകയാണ് വടക്കഞ്ചേരിയിലെ കമ്യൂണിറ്റി കോളേജും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും. രണ്ട് സ്ഥാപനങ്ങളും കാളാകുളത്ത് 7.74 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് ഉടൻ മാറും. ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. എ കെ ബാലൻ മന്ത്രിയായ വേളയിലാണ് രണ്ട് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിച്ചത്. 75 ശതമാനം സീറ്റും പട്ടികജാതി-–പട്ടികവർഗ വിദ്യാർഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. 25 ശതമാനം ജനറൽ വിഭാഗത്തിനും. യന്ത്രസാമഗ്രികൾ ഉണ്ടാക്കുന്ന കോഴ്‌സാണ് കമ്യൂണിറ്റി കോളേജിലുള്ളത്. സംസ്ഥാനത്തുതന്നെ രണ്ടിടത്തേ ഇത്തരം കോളേജുള്ളൂ. കഴിഞ്ഞ ഏഴ് ബാച്ചും കോഴ്സ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചു. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് സർവീസ് എന്നീ കോഴ്സുകളാണുള്ളത്. സ്വദേശത്തും വിദേശത്തും തൊഴിലവസരമുണ്ട്. ഇവിടെയും 75 ശതമാനം സീറ്റ് പട്ടികജാതി-–പട്ടികവർഗ വിദ്യാർഥികൾക്കാണ്. ഇവർക്ക് സൗജന്യമായാണ് പ്രവേശനം. ജനറൽ വിഭാഗത്തിന് തുച്ഛമായ ഫീസേ ഇൗടാക്കുന്നുള്ളൂ. ഒരുവർഷത്തെ കോഴ്‌സിൽ മൂന്ന് മാസം ത്രീസ്റ്റാർ ഹോട്ടലുകളിൽ പരിശീലനം നൽകും.
ഉറപ്പാണ് ജോലി
നൂറുശതമാനം തൊഴിൽ ലഭിക്കുന്ന കോഴ്‌സുകളാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉള്ളത്. ഇവിടെ പഠിച്ചിറങ്ങിയവർ സ്വദേശത്തും -വിദേശത്തുമായി ജോലിയിൽ പ്രവേശിച്ചു. സർക്കാർ ജോലിക്കും ഉപകാരപ്രദം. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പഠനം കൂടുതൽ മികച്ചതാകും.
-എം എസ് മഞ്ജുനാഥ്, പ്രിൻസിപ്പൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വടക്കഞ്ചേരി










0 comments