print edition ക്ഷേമപെൻഷൻ മസ്‌റ്ററിങ്; 11.31 ലക്ഷംപേർ പുറത്ത്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സാമൂഹ്യക്ഷേമപെൻഷൻ മസ്‌റ്ററിങ് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ 11.31 ലക്ഷം പേർ മസ്റ്ററിങിന് പുറത്ത്. മസ്‌റ്ററിങ് സമയപരിധി 30ന് അവസാനിക്കും. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ക്ഷേമപെൻഷൻ ലഭിക്കില്ല. മുഴുവൻ പേരുടെയും മസ്റ്ററിങ് ഉറപ്പാക്കാൻ സർക്കാർ സംവിധാനം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ല.
സംസ്ഥാനത്ത് 51,66,720 സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 14,40,085 ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുമാണുള്ളത്.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏത് വിധത്തിലും സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ ഇല്ലാതാക്കാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്. സഹകരണ ബാങ്കുകൾ വഴി കൃത്യമായി വീടുകളിൽ എത്തിച്ചുകൊണ്ടിരുന്ന ക്ഷേമപെൻഷൻ ആദ്യം ഇല്ലാതാക്കി.
കിടപ്പുരോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സംവിധാനം ഏറെ പ്രയോജനപ്പെട്ടിരുന്നു. അതോടൊപ്പം 32 ലക്ഷം പേർക്ക് ലഭിക്കേണ്ടിയിരുന്ന സ്-ത്രീസുരക്ഷാ പെൻഷൻ പദ്ധതിയും നിർത്തലാക്കി. ഏതെല്ലാം വിധത്തിൽ പെൻഷൻ സംവിധാനത്തിൽ നിന്ന് അർഹതപ്പെട്ടവരെ പുറത്താക്കാം എന്ന ആലോചനയിലാണ് സർക്കാർ. ഇതിന്റെ തുടർച്ചയായാണ് അർഹതപ്പെട്ടവരെ മസ്‌റ്ററിങിൽ നിന്ന് ഒഴിവാക്കി പെൻഷൻ നിഷേധിക്കുക എന്ന സമീപനത്തിലേക്ക് സർക്കാർ നീങ്ങുന്നത്.
ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 44,50,907 പേരാണ് മസ്‌റ്ററിങ് പൂർത്തിയാക്കിയത്. 7,51,295 പേർ ബാക്കിയുണ്ട്. തിരുവനന്തപുരത്താണ് കൂടുതൽ, 74,020 പേർ. 33 ക്ഷേമനിധികളിലായി 3,80,391 ഗുണഭോക്താക്കൾ മസ്‌റ്ററിങ് ചെയ്യാനുണ്ട്. 5,09,532 ഗുണഭോക്താക്കളുള്ള നിർമാണത്തൊഴിലാളി ക്ഷേമനിധിയിലെ 1,14,219 ആളുകൾ മസ്‌റ്ററിങ് ചെയ്‌തില്ല.
കർഷക പെൻഷനിൽ 96,279, തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽ 26,254 പേരും ബാക്കിയുണ്ട്. ജൂലൈ 17ന് ആരംഭിച്ച മസ്‌റ്ററിങ് അക്ഷയകേന്ദ്രങ്ങൾ വഴിയാണ് ചെയ്യേണ്ടത്. സാങ്കേതികത്തകരാറുകളാണ് മസ്‌റ്ററിങ് കുറയാൻ കാരണം.









0 comments