തെളിഞ്ഞൊഴുകുന്നു 
നാട്ടുതാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2025, 01:00 AM | 1 min read

പാലക്കാട്

നാടൻകലയുടെ താളത്തെ ആഴത്തിൽ പഠിച്ചെടുത്ത കലാകാരനാണ് അനിൽ ആറങ്ങോട്ടുകര. മരം, തുടി, ചെണ്ട, തിമില എന്നിവയിലെ വൈദഗ്ധ്യം അമ്പരപ്പിക്കുന്നതാണ്. ഇതിനോടകം ആയിരത്തോളം വേദികളിൽ പങ്കെടുത്തു. ആറങ്ങോട്ടുകര പഞ്ചവാദ്യ സംഘത്തിലെ പ്രധാന തിമിലവാദകനും ബിജിഎം ബാംബു ബാൻഡിലെ ഇടയ്ക്ക, ദർബുക്ക, കെഹോൺ വാദകനുമാണ്. ഇടനിലം ആർട്സ് ആൻഡ് ക്രാഫ്റ്റ് എന്ന സംരംഭത്തിലൂടെ മുളകൊണ്ടുള്ള കരക‍ൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിലും കേമനാണ്. ഗുരുക്കൻമാരില്ലാതെയാണ് മരവും തുടിയും അഭ്യസിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആറങ്ങോട്ടുകര ശിവനിൽനിന്നും ശങ്കുണ്ണിയിൽനിന്നും ചെണ്ട ശാസ്ത്രീയമായി അഭ്യസിച്ചു. കലാമണ്ഡലം പെരിങ്ങോട് ചന്ദ്രനാണ് പഞ്ചവാദ്യത്തിൽ ഗുരു. 2000ൽ പട്ടാമ്പിയിലെ ദേശത്തുടി നാട്ടറിവ് പഠനകേന്ദ്രത്തിൽ അംഗമായി. 2002ൽ ആറങ്ങോട്ടുകര കേന്ദ്രീകരിച്ച് വള്ളുവനാട് നാടൻ കലാകേന്ദ്രം തുടങ്ങി. നാടൻപാട്ട് കൂടാതെ മലവാഴിയാട്ടം, കരിങ്കുട്ടിയാട്ടം, കരിനീലിയാട്ടം, കേത്രാട്ടം തുടങ്ങിയ അനുഷ്ഠാന കലകളും വേദികളിൽ അവതരിപ്പിച്ച് കൈയടിനേടി. ഉണ്ണികൃഷ്ണൻ പാക്കനാരുടെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട ക്രിയേറ്റർ ബാംബു മ്യൂസിക് ബാൻഡിലും അംഗമായി. സ്ത്രീകളെ നാടൻകലാ രംഗത്തേക്ക് കൈപിടിച്ചുയർത്താൻ ആരംഭിച്ച ആറങ്ങോട്ടുകരയിലെ പെൺകൂട്ടായ്മ സംഘത്തിന്റെ സ്ഥാപകരിലൊരാളാണ് അനിൽ. ഡോ. ബി ആർ അംബേദ്കർ ദേശീയ, സംസ്ഥാന ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്. പരേതനായ ഉണ്ണിയാക്കന്റെയും ലീലയുടെയും മകനാണ്. ഭാര്യ ഗ്രീഷ്മ തിരുമിറ്റക്കോട് പഞ്ചായത്തംഗമാണ്. മക്കൾ: ശ്രീനന്ദൻ, ശ്രീദേവ്.


തയ്യാറാക്കിയത് സായൂജ് ചന്ദ്രൻ



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home