പോസ്റ്റായി ചെക്ക്‌പോസ്റ്റ്
പരിശോധനയില്ലാതെ അതിർത്തി കടന്ന് ചരക്കുലോറികൾ

സ്വന്തം ലേഖകൻ
പാലക്കാട്
അതിർത്തിയിൽ പരിശോധന ശക്തമാക്കിയെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും വാളയാർ ആർടിഒ ചെക്ക്‌പോസ്റ്റിന് നാഥനില്ല. ദിവസേന നൂറുകണക്കിന് ചരക്കുലോറികളാണ് പരിശോധനകളില്ലാതെ അതിർത്തി കടക്കുന്നത്. ബുധനാഴ്‌ച വടക്കഞ്ചേരി പൊലീസ് ചിറ്റിലഞ്ചേരിയിൽവച്ച് രാജസ്ഥാനിൽനിന്നുള്ള മൂന്ന് ലോറികൾ പിടിച്ചെടുത്തത് ഇതിന് തെളിവാണ്. ചെക്ക്‌പോസ്റ്റിൽ പരിശോധനയില്ലാതെയാണ് ഇവ കേരളത്തിലേക്ക് കടന്നത്. ചിറ്റിലഞ്ചേരിയിൽ പരിശോധന നടത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥർ ലോറികൾ തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. ഇവർ അറിയിച്ചതിനെ തുടർന്ന് പൊലീസ് ലോറികൾ പിടികൂടി. അമിതഭാരം കയറ്റിയും പെർമിറ്റില്ലാതെയുമാണ് ലോറി എത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. അതിർത്തി പരിശോധനയിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. അമിതഭാരം കയറ്റിയും പെർമിറ്റില്ലാതെയും സർവീസ് രേഖകളില്ലാതെയും നികുതി വെട്ടിച്ചും ചരക്കുകടത്ത് ഇതുവഴി നടക്കുന്നതായി സംശയമുണ്ട്. ചെക്ക്‌പോസ്റ്റിൽ ആവശ്യത്തിന് ജീവനക്കാരോ ആധുനിക നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. ഒരു മാസംമുമ്പും പെർമിറ്റില്ലാതെ ചരക്കുകടത്തിയ വാഹനം കോഴിക്കോടുനിന്ന് പിടികൂടിയിരുന്നു. മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി, പൊലീസ്, മറ്റ് എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവയുടെ സംയുക്ത പരിശോധന നടത്തുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടക്കുന്നില്ല. ചെക്ക്പോസ്റ്റ് നോക്കുകുത്തിയായതോടെ പിഴയിനത്തിലും നികുതിയിനത്തിലും വൻ വരുമാനനഷ്ടമാണ് സർക്കാരിനുമുണ്ടാകുന്നത്.










0 comments