‘കരിങ്കണ്ണാ തുറിച്ച് നോക്ക്'

പി കെ സുമേഷ്
Published on Jan 18, 2025, 12:03 AM | 1 min read
പട്ടാമ്പി
കൃഷിയിടങ്ങളിലെ നോക്കുകുത്തികളുടെ ജീവിതം പറയുന്ന കലാപ്രദർശനം കവിതയുടെ കാർണിവലിൽ ശ്രദ്ധേയമാകുന്നു. അധ്യാപകനും കലാകാരനുമായ കെ ജയാനന്ദനാണ് ‘കരിങ്കണ്ണാ തുറിച്ച് നോക്ക്' എന്ന വ്യത്യസ്തമായ കലാപ്രദർശനം നിർവഹിക്കുന്നത്. 2010 മുതൽ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലൂടെ ജയാനന്ദൻ നടത്തിയ യാത്രയിൽ പകർത്തിയ ഫോട്ടോഗ്രാഫുകളും വീഡിയോകളും ശബ്ദങ്ങളുംചേർന്നതാണ് പ്രദർശനം. ഓരോ നോക്കുകുത്തിയും ഏകാന്തവും ധ്യാനാത്മകവുമായി ജീവിതം ആവിഷ്കരിക്കുന്ന വിധം ‘കരിങ്കണ്ണാ തുറിച്ച് നോക്ക്' എന്ന പ്രദർശനത്തിന്റെ അനുഭവമാണ്. കലാപ്രദർശനത്തിൽ കൃഷ്ണദാസ് കടവനാട്, എം പി ബിജുമോൻ, സി സുധീർ എന്നീ കലാകാരൻമാരും പങ്കാളികളായി. വെള്ളി രാവിലെ കാർണിവലിന്റെ പ്രധാന വേദിയിൽവച്ച് നോക്കുകുത്തിയുണ്ടാക്കി തെക്കേ പെരുമണ്ണൂരിലെ വത്സലേടത്തിയും കാർത്യായനിയേടത്തിയുംചേർന്ന് കലാപ്രദർശനവും ആർട്ട് ഗ്യാലറിയും ഉദ്ഘാടനം ചെയ്തു. ആലങ്കോട് പൊലി നാടൻപാട്ടുകൂട്ടത്തിലെ കലാകാരൻമാർ പശ്ചാത്തല സംഗീതമൊരുക്കി. വൈകിട്ട് നൈന ഫെബിൻ അവതരിപ്പിച്ച "നൈന ഫെബിൻസ് ഒച്ച, ബാംബൂ സെയിന്റ്സ്’ പരിപാടിയും ബീന ആർ ചന്ദ്രൻ അവതരിപ്പിച്ച ഒറ്റഞാവൽമരം ഏകപാത്ര നാടകവും ലക്ഷദ്വീപ് കലാകാരൻമാർ അവതരിപ്പിച്ച "ഫാട്ടും ബിശളായും’ ഉണ്ടായി.









0 comments