കണ്ണിയംപുറത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

കണ്ണിയംപുറത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
ഒറ്റപ്പാലം
കണ്ണിയംപുറത്ത് പൂട്ടിക്കിടന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം. അലമാരയിൽ സൂക്ഷിച്ച എട്ട് പവൻ സ്വർണാഭരണങ്ങളാണ് മോഷണംപോയത്. കണ്ണിയംപുറം മിനി സിവിൽ സ്‌റ്റേഷനുസമീപം താമസിക്കുന്ന പൊയിലത്ത് വാരിയം അനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തുള്ള വാതിലിന്റെ പൂട്ട് ബലമുള്ള ആയുധംകൊണ്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ചൊവ്വ രാവിലെ പത്തോടെയാണ് അനിൽകുമാറും ഭാര്യ ദിവ്യയും വീട് പൂട്ടി മിനി സിവിൽ സ്‌റ്റേഷനുസമീപമുള്ള ഇവർ നടത്തുന്ന ഷോപ്പിലേക്ക് പോയത്. തിരിച്ച് ദിവ്യ തനിച്ച് ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. മുൻവശത്തെ വാതിൽ തുറന്നത് ശ്രദ്ധയിൽപ്പെട്ട് അകത്തുപോയി നോക്കിയപ്പോഴാണ് മുറികളിലുള്ള അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്. സ്വർണം സൂക്ഷിച്ച അലമാരയിൽ നോക്കിയപ്പോൾ സ്വർണാഭരണങ്ങൾ മോഷണംപോയതായി കണ്ടു. രണ്ട് സെറ്റ് കമ്മൽ, മോതിരം, ഒരു മാല എന്നിങ്ങനെ എട്ട് പവൻ തൂക്കംവരുന്ന സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. അലമാരയുടെ മുകളിൽത്തന്നെയാണ് പതിവായി ചാവി വയ്‌ക്കുന്നത്. ഇത് ഉപയോഗിച്ചാണ് അലമാര തുറന്നത്. അനിൽകുമാറിന്റെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പകൽ 12.40ന് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഈ സമയത്തായിരിക്കാം മോഷ്ടാവ് അകത്ത് കടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലേക്ക് കയറുന്ന ഭാഗത്തും മുറികളിലും മുളകുപൊടി വിതറിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.










0 comments