വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാത
പണിതിട്ടും പണിതിട്ടും തീരുന്നില്ല

ശിവദാസ് തച്ചക്കോട്
Published on Aug 08, 2025, 12:01 AM | 1 min read
വടക്കഞ്ചേരി
വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ യാത്രാദുരിതം തുടരുമ്പോഴും ടോൾ പിരിവ് തുടരുന്നു. ദേശീയപാതയിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പതിവ് പണികൾക്ക് പുറമേ വടക്കഞ്ചേരി മേൽപ്പാലവും മംഗലം പാലവും കുത്തിപ്പൊളിച്ച് പണിയുകയാണ്. വടക്കഞ്ചേരി മേൽപ്പാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള ഭാഗത്താണ് പണി നടക്കുന്നത്. 2022 ഫെബ്രുവരി ആറിനാണ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ശേഷം തൊണ്ണൂറോളം തവണയാണ് ഇരുപാലവും കുത്തിപ്പൊളിച്ച് പണിതത്. പാലത്തിന്റെ ബീമുകൾ ചേരുന്ന ജോയിന്റിൽ വിള്ളൽ കാണുന്നതോടെ ഈ ഭാഗം കുത്തിപ്പൊളിച്ച് ഇരുമ്പുറാഡ് സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യുകയാണ് പതിവ്.ഇത്തരത്തിൽ കോൺക്രീറ്റ് ചെയ്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ മാസങ്ങൾക്കുള്ളിൽത്തന്നെ പഴയപടിയാകും. അപ്പോൾ വീണ്ടും കുത്തിപ്പൊളിച്ച് പണിയും. കഴിഞ്ഞ മാസം തൃശൂർ ഭാഗത്തേക്കുള്ള പാലത്തിലായിരുന്നു കുത്തിപ്പൊളി. മേൽപ്പാത്തിൽ പണി നടക്കുന്നതിനാൽ പാലക്കാട് ദിശയിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളിൽ ഗതാഗതക്കുരുക്കും പതിവാണ്. അടിപ്പാത നിർമാണം ഇപ്പോൾ പൂർണമായും സ്തംഭിച്ച അവസ്ഥയാണ്. 25 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായതെന്നാണ് വിലയിരുത്തൽ. മംഗലം പാലത്തിലും കുതിരാൻ തുരങ്കത്തിന്റെ മുൻവശത്തെ പാലത്തിലും പൊളിച്ചുപണിയുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള ദിശയിലാണ് ഇരു പാലങ്ങളിലും പൊളിച്ചുപണി നടക്കുന്നത്. ഇവിടെയും ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ദേശീയപാതയിൽ ഇത്തരത്തിൽ യാത്രാദുരിതം തുടരുമ്പോഴും പന്നിയങ്കരയിലെ ടോൾ പിരിവിന് ഒരുവിധ കുറവുമില്ല.










0 comments