ഐശ്വര്യഗ്രാമം പദ്ധതി തുടങ്ങി

ഐശ്വര്യ ഗ്രാമം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അനങ്ങനടി പഞ്ചായത്തിലെ ചെമ്മംകോട് നഗറിൽ മന്ത്രി ഒ ആർ കേളു നിർവഹിക്കുന്നു
ഒറ്റപ്പാലം
പട്ടിക വിഭാഗക്കാരായ അഞ്ച് കുടുംബങ്ങളുള്ള ഉന്നതികളിലും അടിസ്ഥാന വികസനം സാധ്യമാക്കുന്ന ഐശ്വര്യഗ്രാമം പദ്ധതിക്ക് തുടക്കം. അനങ്ങനടി പഞ്ചായത്തിലെ ചെമ്മംകോട് ഉന്നതിയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനംചെയ്‌തു. പട്ടികജാതി വിഭാഗക്കാരെ ചേർത്തുപിടിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാരെന്ന് അദ്ദേഹം പറഞ്ഞു. നഗറുകൾ കേന്ദ്രീകരിച്ച് നിരവധി വികസന പ്രവർത്തനം നടത്തി. എല്ലാ മേഖലകളിലും വികസനം നടപ്പാക്കി. താഴേത്തട്ടിലുള്ളവരിലേക്ക് എത്തിയാലേ വികസനം പൂർണമാകൂഎന്ന മഹാന്മാരുടെ വാക്കാണ് എൽഡിഎഫ് സർക്കാർ പാലിച്ചതെന്നും മന്ത്രി പറഞ്ഞു. പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ പദ്ധതി വിശദീകരിച്ചു. 25 കുടുംബങ്ങളുള്ള ഉന്നതികളിൽ നടപ്പാക്കുന്ന അംബേദ്കർ ഗ്രാമത്തിന്റെ മാതൃകയിലുള്ള വികസനമാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്. വകുപ്പിന്റെ വിഹിതവും തദ്ദേശസ്ഥാപന വിഹിതവും ഉപയോഗിക്കാം. കുടിവെള്ളം, വൈദ്യുതി, മാലിന്യനിർമാർജനം, റോഡ് സൗകര്യം, ശുചിത്വ സൗകര്യം, ഇന്റർനെറ്റ്, വീട് നവീകരണം, പരമ്പരാഗത ആരാധനാ കേന്ദ്രങ്ങളുടെ സംരക്ഷണം തുടങ്ങിയവ ഇതുവഴി പൂർത്തിയാക്കും. കുടുംബനാഥന്മാർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, വിധവകൾ തുടങ്ങിയവർക്ക് പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യത്തിന് മുൻഗണന ലഭിക്കും. 25 ലക്ഷം രൂപവരെയാണ് വകുപ്പിന്റെ വിഹിതം. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് ഉഷഉദയകുമാർ, വൈസ് പ്രസിഡന്റ് പി ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം എ സിന്ധുമോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗളായ ടി പി രാമകൃഷ്ണൻ, വി മുരളീധരൻ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ എം സി ഷീജ, എൻ ഷീജ, പഞ്ചായത്തംഗം സി മോഹൻദാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ എസ് ശ്രീജ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ സി പി ശശി, പി നാരായണൻ കുട്ടി, പാറുക്കുട്ടി, പി വിജയരാഘവൻ, ഒറ്റപ്പാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി മണികണ്ഠൻ എന്നിവർ സംസാരിച്ചു.










0 comments