നെന്മാറയിൽ പുലിയെ പിടിക്കാൻ കെണിയൊരുക്കി

കൊല്ലങ്കോട്
നെന്മാറ ടൗണിനടുത്ത് അള്ളിച്ചോട് ഭാഗത്ത് ഇറങ്ങിയ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞദിവസം അള്ളിച്ചോട് അത്തിമറ്റത്തിൽ എ കെ ശശിയുടെ വീട്ടിലെ സിറ്റൗട്ടിൽ ഉറങ്ങുകയായിരുന്ന വളർത്തുനായയെ പിടിക്കാൻ പുലിയെത്തിയിരുന്നു. എന്നാൽ, റോട്ട്‌വീലർ ഇനത്തിൽപ്പെട്ട നായ പുലിയെ തിരിച്ച് കടിച്ചു. ഇതോടെ പുലി ഓടിമറയുകയായിരുന്നു. രാവിലെ നായയുടെ കഴുത്തിൽ മുറിവ് കണ്ടതോടെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പുലി നായയെ ആക്രമിക്കുന്നതും നായ തിരിച്ചാക്രമിക്കുന്നതും വീഡിയോയിൽ കണ്ടത്. കെ ബാബു എംഎൽഎയുടെ നിർദേശപ്രകാരം നെന്മാറ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി ഷരീഫ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. തുടർന്നാണ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളായ ആദനാട്, മുടിമല, പോക്കാമട, കൊടുവാൾപ്പാറ, ചേരുംകാട് അളുവശേരി മേഖലകളിലും ആടുമാടുകൾ വളർത്തുന്നവർക്കും പുലി സാന്നിധ്യം ഭീഷണി ഉയർത്തുന്നുണ്ട്. വനംവകുപ്പ് പ്രദേശവാസികൾക്ക് രാത്രിയാത്രയ്‌ക്ക് ജാഗ്രതാ നിർദേശവും നൽകി. വനമേഖലയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ നിയമതടസ്സം ഉള്ളതിനാൽ ആൾത്താമസം ഇല്ലാത്ത കൃഷിയിടത്തിലാണ് കൂട് സ്ഥാപിച്ചത്.










0 comments