കനത്തനഷ്‌ടം
40 സ്വകാര്യ ബസുകൾ ഓട്ടം നിർത്തി

സ്വന്തം ലേഖകൻ
പാലക്കാട്
ജില്ലയിൽ 40 സ്വകാര്യ ബസുകൾ താൽക്കാലികമായി ഓട്ടം നിർത്തി. കെഎസ്‌ആർടിസി പ്രയദർശിനി ബസുകളുടെ വരവോടെ നഷ്ടത്തിലായ ബസുകളാണ് സർവീസ് നിർത്തിവച്ചത്. സൗജന്യ യാത്ര അനുവദിക്കുന്പോൾ സ്വകാര്യ ബസുകളെ എങ്ങനെ സംരക്ഷിക്കുമെന്നോ, നഷ്ടം നികത്താൻ എന്താണ് വഴിയെന്നേോ സർക്കാർ ആലോചിച്ചില്ല. ഇതുസംബന്ധിച്ച് ഒരു പഠനവും നടത്തിയില്ല. ക്ഷേമം നടപ്പാക്കുന്പോൾ മറ്റൊരു മേഖല തകർത്തുകൊണ്ടാകരുത് എന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. കെഎസ്‌ആർടിസി സൗജന്യ യാത്ര തുടങ്ങിയതോടെ നഷ്ടത്തിലായ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കാനുള്ള ജി – ഫോം മോട്ടോർ വാഹന വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണ്. നിശ്ചിത കാലയളവിൽ ബസുകൾ സർവീസ് നടത്തില്ലെന്ന് അധികൃതരെ അറിയിക്കുന്ന നടപടിയാണ് ജി – ഫോം. ഇൗ സമയത്തേക്കുള്ള റോഡ് നികുതി അടയ്‌ക്കേണ്ടതില്ല. ചൊവ്വാഴ്‌ചയാണ് ജി – ഫോം നൽകാനുള്ള അവസാന ദിവസം. ജില്ലയിൽ പാലക്കാട് – തൃശൂർ, പാലക്കാട് – കോഴിക്കോട്, പാലക്കാട് – മണ്ണാർക്കാട്, പാലക്കാട് – ഗുരുവായൂർ, പാലക്കാട് – ചിറ്റൂർ റൂട്ടുകളിലാണ് പ്രതിസന്ധി രൂക്ഷം. അന്തർ സംസ്ഥാന കെഎസ്‌ആർടിസി സർവീസുകൾ അധികമുള്ള ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, പാറ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സ്വകാര്യ ബസുകളെയാണ് നഷ്ടം കൂടുതൽ ബാധിച്ചിത്. ഇവിടെ അമ്പതിലധികം ബസുകൾ സർവീസുകൾ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. ദിവസം 2000 മുതൽ 5000 രൂപവരെ നഷ്ടമുണ്ടെന്നാണ് ഉടമകൾ പറയുന്നത്. 70 മുതൽ 110 ലിറ്റർവരെ ഡീസലടിച്ചാൽ മാത്രമാണ് ബസുകൾക്ക് ഒരു ദിവസം ഓടാനാകുക. ഇതിനുള്ള തുക മാറ്റിവച്ചാൽ തൊഴിലാളികൾക്ക് കൂലികൊടുക്കാൻ പോലും സാധിക്കില്ല. ഇതാണ് സർവീസുകൾ അവസാനിപ്പിക്കാൻ ബസുടമകളെ പ്രേരിപ്പിച്ചത്. സ്വകാര്യ ബസുകളുടെ ആശങ്കകൾക്ക് ഉത്തരം നൽകാതെയാണ് സർക്കാർ സൗജന്യ ബസുകൾ ഓടിച്ചു തുടങ്ങിയത്.
20 മുതൽ സെക്രട്ടറിയറ്റ് പടിക്കൽ റിലേ ധർണ
സ്വകാര്യ ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്
മഞ്ചേരി
സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ പ്രത്യക്ഷ സമരത്തിലേക്ക്. 20 മുതൽ 25 വരെ തിരുവനന്തപുരം സെക്രട്ടറിയറ്റ് പടിക്കൽ റിലേ ധർണ നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലാണ്. സെക്രട്ടറിയറ്റ് പടിക്കൽ നടക്കുന്ന റിലേ ധർണയിൽ 20, 25 തീയതികളിൽ മൂന്ന് ജില്ലകളിൽ നിന്നുള്ള ബസുടമകളും 21 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രണ്ട് ജില്ലകളിൽ നിന്നുള്ളവരും പങ്കെടുക്കും.











0 comments