പിടിയിലായത് ആയാടത്തിൽ ജമീല കൊലക്കേസ് പ്രതി
കൊലക്കേസ് പ്രതി *25 വർഷത്തിനുശേഷം പിടിയിൽ

പ്രതി ഹമീദ്
നാദാപുരം
എടച്ചേരി വേങ്ങോളി ആയാടത്തിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് ഹമീദ്(62) 25 വർഷത്തിനുശേഷം അറസ്റ്റിൽ. കാസർകോട്ടുനിന്ന് വിവാഹം കഴിച്ച് കുടുംബസമേതം താമസിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എടച്ചേരി ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കാസർകോട് ബോവിക്കാനത്തുവച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹമീദ് ഇവിടെ നിന്ന് മറ്റൊരു വിവാഹം കഴിച്ച് ഭാര്യയ്ക്കും മൂന്ന് മക്കൾക്കും ഒപ്പം കുടുംബസമേതം താമസിച്ച് മത്സ്യത്തൊഴിലാളിയായി ജീവിച്ചുവരികയായിരുന്നു.
2001 സെപ്തംബർ എട്ടിന് രാവിലെയാണ് ജമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച സമയത്ത് പ്രതി അവിടെ ഉണ്ടായിരുന്നു. ഡോക്ടറുടെ പരിശോധനയിൽ ജമീലയുടെ മൃതദേഹത്തിൽ പരിക്കുള്ളതായി കണ്ടെത്തി. പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർദേശിച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തലക്കടിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എടച്ചേരി എഎസ്ഐ കെ ലതീഷ്, രതീഷ് കുമാർ മടപ്പള്ളി, ജിനീഷ് കൂമുള്ളി എന്നിവർ അന്വേഷകസംഘത്തിലുണ്ടായിരുന്നു.










0 comments