വികസനത്തിലേക്ക് തുറന്ന പാത

മലയോര ഹൈവേ കക്കാടം പൊയിലിന് സമീപത്തെ ദൃശ്യം
പി ചന്ദ്രബാബു
Published on Dec 02, 2025, 12:08 AM | 1 min read
തിരുവമ്പാടി
കോഴിക്കോട് കോടഞ്ചേരി–കക്കാടംപൊയിൽ റൂട്ടിലൂടെ പോകുന്ന മലയോരപാത യാഥാർഥ്യമായതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് മലയോരവാസികൾ. ഇൗ പാതയിൽ സ്ഥിരമായി യാത്രചെയ്യുന്നവരും വിനോദസഞ്ചാരികളുമെല്ലാം ഒരുപോലെ ആഹ്ലാദത്തിൽ. -"എട്ട് വർഷമായി ഇതുവഴി യാത്രചെയ്യുന്നുണ്ട്. സ്വപ്‌നതുല്യമായ മാറ്റത്തിന് സാക്ഷിയാണ്. മലയോര ഹൈവേ വന്നതിനുശേഷമുണ്ടായ സൗകര്യങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര വലുതാണ്’– മഞ്ഞുവയൽ വിമല യുപി സ്‌കൂളിലെ അധ്യാപിക അനുപമ ജോസഫിന്റെ വാക്കുകളിലുണ്ട് നാട് സാക്ഷ്യംവഹിച്ച മാറ്റം. കോഴിക്കോട് ജില്ലയിൽ ആദ്യം പൂർത്തിയായ കോടഞ്ചേരി–കക്കാടംപൊയിൽ 34 കിലോമീറ്റർ റീച്ച് ഫെബ്രുവരി 15നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. മലബാറിലെ ഗതാഗത–വിനോദസഞ്ചാര മേഖലയിൽ വലിയ മുന്നേറ്റമാണ് പാത തുറന്നിട്ടത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. താമരശേരി, അടിവാരം ഭാഗത്തുനിന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂർ, വഴിക്കടവ് ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും. തിരുവമ്പാടി മണ്ഡലത്തിലെ കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റോഫീസ് ജങ്ഷൻ, കൂമ്പാറ, മേലെ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് ഹൈവേ കടന്നുപോകുന്നത്. മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും ഫാം ടൂറിസം കേന്ദ്രങ്ങളിലേക്കുമെത്താൻ ഇത് വഴിതുറന്നു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ തിരക്കുകൂടി. 12 മീറ്റർ വീതിയിലുള്ള ഹൈവേയുടെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ട വിരിച്ചും ലൈറ്റുകൾ ഘടിപ്പിച്ചും മനോഹരമാക്കി. നിരവധി പേർ ഹൈവേയുടെ ഭംഗിപകർത്തി സമൂഹ മാധ്യമങ്ങളിൽ റീൽസാക്കി. റീൽസെടുക്കാനായിമാത്രം ഹൈവേയിലെത്തുന്നവരുമുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ സാധ്യത തുറന്ന പാത റിസോർട്ടുകളിലെയും ഹോംസ്റ്റേകളിലെയും തിരക്കുകൂട്ടി. മേഖലയിൽ പുതിയ റിസോർട്ടുകളും വന്നു. കിഫ്ബിയിൽ 221 കോടിയോളം രൂപ ചെലവിട്ടാണ് സംസ്ഥാന സർക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ കോടഞ്ചേരി-–കക്കാടംപൊയിൽ റീച്ച് പൂർത്തിയാക്കിയത്. തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം കോടഞ്ചേരി റീച്ചിന്റെ നിർമാണവും പുരോഗമിക്കുന്നു. ‘‘മികച്ച യാത്രാസൗകര്യം വിനോദസഞ്ചാര മേഖലയക്ക് പുത്തനുണർവായി. റിസോർട്ടുകൾക്ക് ബുക്കിങ് കൂടി. കക്കാടംപൊയിൽ–നിലമ്പൂർ റീച്ചുകൂടി പൂർത്തിയാകുന്നതോടെ വമ്പൻ മുന്നേറ്റമുണ്ടാകും.’ കക്കാടംപൊയിൽ ഗോൾഡൻ റോക്സ്സ് റിസോർട്ട് ഉടമ മുനീർ പറഞ്ഞു.









0 comments