മെഡിക്കൽ കോളേജ് സംരക്ഷണ ശൃംഖല 23ന്

സ്വന്തം ലേഖകൻ കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സംരക്ഷിക്കും, യുഡിഎഫ്–-ബിജെപി–-കോർപറേറ്റ് മാധ്യമ ഗൂഢാലോചന തിരിച്ചറിയുക, ആരോഗ്യമേഖലയെ തകർക്കാൻ അനുവദിക്കില്ല എന്നീ മുദ്രാവാക്യമുയർത്തി സിപിഐ എം നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സംരക്ഷണശൃംഖല തീർക്കുന്നു. ബുധൻ രാവിലെ ഒമ്പതിനാണ് പരിപാടി. കോർപറേറ്റ്, സ്വകാര്യസ്ഥാപനങ്ങൾക്കുവേണ്ടി സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ബോധപൂർമായ നീക്കമാണ് യുഡിഎഫ്–-ബിജെപി–-കോർപറേറ്റ് മാധ്യമസഖ്യം നടത്തിവരുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുകയാണ് സിപിഐ എം. രാജ്യത്തിന് തന്നെ മാതൃകയായ കോഴിക്കോട് മെഡിക്കൽ കോളേജിനെ തകർക്കുന്നതിനായി ഒരുവിഭാഗം മാധ്യമങ്ങൾ ചെറിയ സംഭവങ്ങളെപ്പോലും ഊതിവീർപ്പിക്കുകയാണ്. വിദേശ കമ്പനികൾ ഏറ്റെടുത്ത ജില്ലയിലെ വൻകിട സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ വഴി തിരിച്ചുവിടാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാരംഗത്തും അഭൂതപൂർവമായ മുന്നേറ്റമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും ജില്ലയിലെ പൊതുജനാരോഗ്യരംഗത്തും ഉണ്ടായത്. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചെലവുതാങ്ങാനാവാതെ സർക്കാർ ആശുപത്രികളിൽ പോകാൻ നിർബന്ധിക്കപ്പെട്ടവർ മരുന്നില്ലാതെ, ഡോക്ടറില്ലാതെ പഴകിപ്പൊളിഞ്ഞ ആശുപത്രി കെട്ടിടത്തിൽ വരാന്തയിലും മറ്റും കഴിഞ്ഞിരുന്ന ദുരിതപൂർണമായ കാലം ജനങ്ങളുടെ ഓർമയിലുണ്ട്. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആർദ്രം മിഷൻ രൂപീകരിച്ചതോടെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികൾക്കായി കോടിക്കണക്കിന് രൂപ ജില്ലയിൽ മാത്രം ചെലവഴിച്ചത്. കേരളത്തിലെ പൊതുജനാരോഗ്യമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ ജനവിഭാഗങ്ങളും പങ്കാളികളാവണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.










0 comments