ജാഗ്രത തുടരണം
ചൂട്: ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ തുടങ്ങി

ക്ലിനിക്കുകൾ തുടങ്ങി
കോഴിക്കോട്
കനത്ത ചൂടിൽ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആശുപത്രികളിൽ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ തുടങ്ങി. ജനറൽ മെഡിസിൻ വിഭാഗത്തിനോട് ചേർന്നാണ് ക്ലിനിക്ക് പ്രവർത്തിക്കുക. ആവശ്യമുണ്ടെങ്കിൽ മറ്റ് ആശുപത്രികളിലും ക്ലിനിക്ക് രൂപീകരിക്കുമെന്ന് ഡിഎംഒ ഡോ. രാജാറാം അറിയിച്ചു. ബീച്ച് ജനറൽ ആശുപത്രി, വടകര ജില്ലാ ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകളുള്ളത്. ഒറ്റപ്പെട്ട കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കനത്ത ചൂടുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത കാണിക്കുന്നത്, സൂര്യാഘാതം ഏൽക്കുന്നത് കുറയ്‌ക്കുന്നു. ശനിയാഴ്‌ച ജില്ലയിൽ ഉയർന്ന താപനില 36.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അന്തരീക്ഷ ഇൗർപ്പവും ഉയർന്ന നിലയിലായതിനാൽ പലയിടങ്ങളിലും അസ്വസ്ഥതയുള്ള കാലാവസ്ഥയായിരുന്നു. ഹ്യുമിഡിറ്റി 95.3 ശതമാനം വരെ ഉയർന്നു. അൾട്രാ വയലറ്റ് രശ്‌മികളുടെ തീവ്രത ആറാണ്. ഞായറാഴ്‌ച 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പകൽസമയങ്ങളിൽ അധികം വെയിൽ കൊള്ളാതെയും വെള്ളം കുടിച്ചും ജാഗ്രത തുടരണമെന്നാണ് വിദഗ്‌ധ നിർദേശം.











0 comments