പാതിവില തട്ടിപ്പ്
പഞ്ചായത്ത് പ്രസിഡന്റിനെതിരായ വ്യക്തിഹത്യ അവസാനിപ്പിക്കണം: സിപിഐ എം

നാദാപുരം
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പുറമേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടത്തുന്ന വ്യക്തിഹത്യയും അപവാദ പ്രചാരണവും അവസാനിപ്പിക്കണമെന്ന് സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗൃഹോപകരണങ്ങളും വാഹനങ്ങളും നൽകാമെന്ന വ്യാജേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘങ്ങൾ പുറമേരിയിലും മറ്റു പഞ്ചായത്തുകളിലും പ്രവർത്തിച്ചിരുന്നു.
പഞ്ചായത്ത് ഭരണസമിതിക്കും പ്രസിഡന്റിനും പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതിൽ ആളുകളെ ചേർക്കാനുള്ള ഒരു നീക്കവും പ്രസിഡന്റ് നടത്തിയിട്ടില്ല. കുറച്ചുപേർ ഈ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർക്ക് ഒപ്പം സിപിഐ എം നിൽക്കും. ഇടതുവിരുദ്ധരായ ചിലർ പ്രസിഡന്റിനെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനുമാണ് ശ്രമിക്കുന്നത്. ഇതിനെതിരെ നിയമനടപടി ആരംഭിച്ചു.
യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണോ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യക്തിഹത്യ നടത്തുന്നതെന്ന് സംശയമുണ്ട്. മറ്റു പഞ്ചായത്തുകളിലും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലും ഈ തട്ടിപ്പ് സംഘം പ്രവർത്തിച്ചുവെന്നിരിക്കെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇല്ലാത്ത കുറ്റം ചാർത്തുന്നത് ദുരൂഹമാണ്. സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments