വാട്ടർ അതോറിറ്റിയിൽ പിൻവാതിൽ നിയമനം വ്യാപകം

പേരാമ്പ്ര
വാട്ടർ അതോറിറ്റിയിൽ പിൻ വാതിൽ നിയമനം വ്യാപകം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ ഭരണസ്വാധീനമുപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അനധികൃത നിയമനം തരപ്പെടുത്തുന്നത്. മന്ത്രിയുടെ പാർടിയിൽപ്പെട്ടവർക്കാണ് പ്രായഭേദമന്യേ നിയമനം നൽകുന്നത്. പേരാമ്പ്ര ഓഫീസിന് കീഴിലുള്ള പെരുവണ്ണാമൂഴി പ്ലാന്റിലും പമ്പ് ഹൗസിലും നിരവധി റൂറൽ പമ്പ് ഹൗസുകളിലുമാണ് അനധികൃതമായി ആളുകളെ നിയമിച്ചത്. ഇത്തരത്തിൽ നിയമിച്ച ഭൂരിഭാഗം പേരും അറുപത് വയസ് പിന്നിട്ടവരാണ്. അതീവ സുരക്ഷാ മേഖലയായ പെരുവണ്ണാമൂഴി ആഴമേറിയ ജലസംഭരണികളും ഉയർന്ന വോൾട്ടിലുള്ള ഇലലക്‌ട്രിക് സംവിധാനങ്ങളും വന്യമൃഗശല്യവുമുള്ള വനമേഖലയാണ്. പ്രായാധിക്യമുള്ള ആളുകളെ ജോലിക്കെടുത്താൽ അത് മറ്റുള്ള ജീവനക്കാർക്കും പ്രയാസമുണ്ടാക്കും. വനമേഖലയിലുള്ള പെരുവണ്ണാമൂഴിയിൽ നിലവിലെ സ്ഥിരം ജീവനക്കാർക്ക് പുറമെ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവരാണ് ഉണ്ടായിരുന്നത്. ഇവരെ ഒഴിവാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനുപുറമെ മീറ്റർ റീഡിങ്ങിനായി ഒരു യോഗ്യതയുമില്ലാത്തവരെ നിയമിക്കാനും ശ്രമമുണ്ട്. ഇത്തരക്കാർ മീറ്റർ റീഡിങ്ങെടുത്താൽ റവന്യു സംവിധാനം തകരും. ജില്ലയിലെ പല ഓഫീസുകളിലും ഇത്തരത്തിൽ അനധികൃത നിയമനം നടത്താൻ കേരളാ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടരുന്നതായി അധികൃതർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത പിൻ വാതിൽ നിയമനങ്ങൾക്കെതിരെ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രക്ഷോഭം സംഘടിപ്പിക്കും. പ്രക്ഷോഭ ഭാഗമായി തിങ്കളാഴ്‌ച പേരാമ്പ്ര വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തും.









0 comments