സൂപ്പർ ലീഗ് കേരളയ്ക്കുപിന്നാലെ സ്‌കൂൾ ഒളിമ്പിക്‌സും
ഇനിയാണ് കളി

കോഴിക്കോട്
ഇനിയുള്ള ദിവസങ്ങളിൽ ജില്ലയിലെ കായികപ്രേമികളുടെ മനസ്സിൽ ആവേശത്തിരകളുയരും. സൂപ്പർ ലീഗിന്റെയും സന്തോഷ് ട്രോഫിയുടെയും കാൽപ്പന്ത് പെരുമക്കൊപ്പം കുട്ടി കായികതാരങ്ങളുടെ പോരാട്ടവീര്യത്തിനുമാണ് കോഴിക്കോട് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. ഒക്‌ടോബർ 25മുതൽ 31വരെ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന്റെ പ്രധാന വേദി എൻഐടി ക്യാമ്പസാണ്. 11 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജില്ലയിലേക്ക് സംസ്ഥാനമേള വരുന്നത്. 2015–16ൽ നടന്ന മേളയ്ക്ക് മെഡിക്കൽ കോളേജ് ഗ്രൗണ്ടായിരുന്നു പ്രധാന വേദി. ജില്ലാ ഗെയിംസ് വിവിധ വേദികളിലായി പുരോഗമിക്കയാണ്. ഇത് ഒക്‌ടോബർ ആറിന് പൂർത്തിയാകും. ഒക്‌ടോബർ 17, 18, 19 തീയതികളിൽ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിലാണ് ജില്ലാ അത്‌ലറ്റിക് മീറ്റ്. ഒളിമ്പിക്‌സ് വേദി കോഴിക്കോടിന് ലഭിച്ചെങ്കിലും മത്സരക്രമം നിരാശ സമ്മാനിക്കുന്നതാണ്. കഴിഞ്ഞ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒമ്പത് ജില്ലകളിലായി പല ദിവസങ്ങളിലായാണ് മത്സരങ്ങൾ. കോഴിക്കോട്ട് അത്‌ലറ്റിക്‌സ്, കരാട്ടെ, ബാൾ ബാഡ്‌മിന്റൺ, ബാസ്‌കറ്റ് ബോൾ തുടങ്ങി കുറച്ച് മത്സരങ്ങൾമാത്രം. എല്ലാ മത്സരങ്ങളും കോഴിക്കോട്ട് കാണാമെന്ന് പ്രതീക്ഷിച്ചവർ ഇതോടെ നിരാശയിലായി. കഴിഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സ് സമാപന സമ്മേളനത്തിൽ കണ്ണൂരിനെ അടുത്ത വേദിയായി പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഒരുക്കം നടക്കുന്നതിനിടെ അവസാന നിമിഷമാണ് വേദി കോഴിക്കോട്ടേക്ക് മാറ്റിയത്. കടലോളം കാൽപ്പന്താവേശം സ്‌കൂൾ ഒളിമ്പിക്‌സിന് മുന്നോടിയായി കാൽപ്പന്ത് കളി ജില്ലയിൽ ആവേശം നിറയ്ക്കം. സൂപ്പർ ലീഗ് കേരളയിൽ മറ്റൊരു കിരീടത്തിനായുള്ള ഒരുക്കത്തിലാണ് കാലിക്കറ്റ് എഫ്‌സി. ഹോം ഗ്രൗണ്ടായ കോർപറേഷൻ സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസുമായാണ് ആദ്യ മത്സരം. 27നാണ് മത്സരം നിശ്ചയിച്ചതെങ്കിലും മത്സരക്രമം വീണ്ടും മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ആദ്യ സീസണിൽത്തന്നെ ചാമ്പ്യൻമാരായ കാലിക്കറ്റ് കഴിഞ്ഞതവണ ടേബിൾ ടോപ്പറായിരുന്നു. അർജന്റീനിയൻ പരിശീലകൻ എവർ അഡ്രിയാനോ ഡിമാള്‍ഡെയുടെ കീഴിലാണ് ടീമിറങ്ങുന്നത്. ജനുവരിയിൽ സന്തോഷ് ട്രോഫിയും കോഴിക്കോട്ടേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായതോടെ ഇരട്ടിമധുരമായി.








0 comments