ട്രോളിങ് നിരോധത്തെ ബാധിക്കും ഉദ്യോഗസ്ഥ സ്ഥലംമാറ്റവും

ഫറോക്ക്
സംസ്ഥാനത്ത് 52 ദിവസത്തെ മൻസൂൺകാല ട്രോളിങ് നിരോധം ചൊവ്വ അർധരാത്രിയോടെ നിലവിൽവരാനിരിക്കെ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് നിരോധം ഫലപ്രദമായി നടപ്പാക്കുന്നതിനെ സാരമായി ബാധിക്കും. മാനദണ്ഡം പാലിക്കാതെയും ചട്ടവിരുദ്ധമായുമാണ് പ്രധാന ചുമതലക്കാരെപോലും ജില്ലകൾ മാറ്റി നിയമിച്ചത്. യുഡിഎഫ് അനുകൂല സംഘടനകൾ നൽകിയ പട്ടികപ്രകാരം സ്ഥലംമാറ്റിയവരിൽ കോഴിക്കോട് ജില്ലയിലെ ഫിഷറീസ് അസി. ഡയറക്ടർ ഉൾപ്പെടെയുണ്ട്. ജില്ലയിലെ ഫിഷറീസ് സ്റ്റേഷന്റെയും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെയും ചുമതലയുള്ള ബേപ്പൂർ എഡി വി സുനീറിനെ ഉൾനാടൻ മത്സ്യബന്ധനം മാത്രമുള്ള വയനാട് ജില്ലയിലേക്കാണ് മാറ്റിയത്. സ്ഥാനക്കയറ്റം നൽകി പകരക്കാരനായി നിയമിച്ചത് പരിചയക്കുറവുള്ള ഉദ്യോഗസ്ഥനെയുമാണ്. ഫിഷറീസ് ജോയിന്റ് ഡയറക്ടർ കാര്യാലയത്തിലെ സീനിയർ ക്ലർക്കായ ഒരുകാൽ മുറിച്ചുമാറ്റപ്പെട്ട വനിതയെ പൊന്നാനി ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിലേക്ക് മാറ്റി. ഈ അന്യായ സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. മലബാറിൽ കണ്ണൂർ, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിലും നിരവധി പേരെ തിടുക്കത്തിൽ സ്ഥലംമാറ്റിയിട്ടുണ്ട്. h









0 comments