പന്നിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

ഓമശേരി
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ഗുരുതര പരിക്ക്. വെളിമണ്ണ ഏലിയമ്പ്ര മലയിൽ ലക്ഷ്മി (70)യാണ് പന്നിയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ഇവരുടെ കൈയ്ക്കും തലയ്ക്കും ഗുരുതരമായ പരിക്കേറ്റു. തിങ്കൾ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വെളിമണ്ണയിൽനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലക്ഷ്മിയെ പന്നി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഉടൻ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത ഷൂട്ടർ തങ്കച്ചൻ കുന്നുംപുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വനപാലകരുടെ നിർദേശപ്രകാരം പന്നിയെ വെടിവച്ചു കൊന്നു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നതിനപ്പുറം മനുഷ്യർക്കു നേരെയും ആക്രമണമുണ്ട്. ആറുമാസം മുമ്പും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൃഷിനാശം തടയുന്നതിനുമായി വനം വകുപ്പും തദ്ദേശ ഭരണവും പരിഹാര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments