‘കാരുണ്യ’മില്ലാതായിട്ട് രണ്ടരമാസം


സ്വന്തം ലേഖകൻ
Published on Jul 24, 2026, 01:02 AM | 1 min read
കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നില്ലാതായിട്ട് രണ്ടരമാസം. കാരുണ്യ പദ്ധതിയിലെ രോഗികളുടെ മരുന്നിന്റെ വിതരണമാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ നിലച്ചത്. ഇതേ തുടർന്ന് സാധാരണക്കാരായ രോഗികൾ വലിയ തുക കൊടുത്ത് പുറത്തുനിന്ന് മരുന്ന് വാങ്ങുകയാണ്. സാധാരണ കേസുകളിൽ ആയിരംമുതൽ പതിനായിരംവരെയും ഹൃദയ ശസ്‌ത്രക്രിയ ഉൾപ്പെടെ സർജറി കേസുകളിൽ 30,000 രൂപവരെയും വിലവരുന്ന മരുന്നുകളാണ് പുറമെനിന്ന് വാങ്ങുന്നത്. 15 കോടിയുടെ കുടിശ്ശിക സർക്കാർ ന്യായവില മെഡിക്കൽ ഷോപ്പിന് നൽകാത്തതിനെ തുടർന്നാണ് മരുന്ന് വിതരണം നിലച്ചത്.
സാധാരണ ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നില്ലെങ്കിൽ കാരുണ്യ മെഡിക്കൽ ഷോപ്പിൽനിന്നോ എച്ച്എൽഎല്ലിന്റെ മെഡിക്കൽ ഷോപ്പിൽനിന്നോ ലഭിക്കാറുണ്ടായിരുന്നു. ഇവിടെനിന്നും ഇപ്പോൾ നാമമാത്രമായ മരുന്നുകളേ കിട്ടുന്നുള്ളൂ. മൂന്ന് ഫാർമസികളിലും ഇല്ലാതെ പുറമെനിന്ന് വാങ്ങിച്ചാൽ അതിന്റെ പണം നൽകുന്ന സംവിധാനവും നേരത്തെയുണ്ടായിരുന്നു. ഇതും നിർത്തിവച്ചിരിക്കയാണ്. ഒരുമാസം 500ലേറെ രോഗികൾക്കാണ് കാരുണ്യയുടെ സേവനം ലഭിച്ചിരുന്നത്.









0 comments