ഇൗ ചുവരിലുണ്ട് ‘നമ്മുടെ കോഴിക്കോട്... ’


സ്വന്തം ലേഖകൻ
Published on Jun 29, 2026, 01:41 AM | 1 min read
ഈസ്റ്റ്ഹിൽ
കോഴിക്കോടിന്റെ സംസ്‌കാരവും പാരന്പര്യവും ചരിത്രവുമെല്ലാം ഒറ്റച്ചുവരിൽ കാണണോ... ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ സ്വീകരണമുറിയെ അലങ്കരിക്കുന്ന 18 അടി വീതിയും ഏഴ് അടി നീളവുമുള്ള ശിൽപ്പത്തിലുണ്ട്, വാസ്‌കോഡഗാമ മുതലുള്ള മിഠായിത്തെരുവിന്റെ കഥ. ലിജീഷ് കാക്കൂരാണ് ഒറ്റച്ചുവരിൽ മധുര നഗരത്തിന്റെ പൈതൃകവും പാരന്പര്യവും ഉൾച്ചേർത്ത് ‘നമ്മുടെ കോഴിക്കോട്’ സിമന്റ് ശിൽപ്പം തീർത്തത്. മിശ്‌കാൽ പള്ളിയും സിഎസ്‌ഐ പള്ളിയും തളിക്ഷേത്രവും സാമൂതിരിയും കല്ലായിപ്പുഴയും തിക്കോടി ലൈറ്റ് ഹൗസും വലിയങ്ങാടിയും മിഠായിത്തെരുവുമെല്ലാം ശിൽപ്പത്തിലുണ്ട്. രുചിപ്പെരുമ വിളിച്ചോതുന്ന ഹൽവനിർമാണവും ബിരിയാണിവയ്‌ക്കലുമെല്ലാം ശിൽപ്പത്തിന് അഴക് കൂട്ടുന്നു. ഇൗ രൂപങ്ങളെല്ലാം സിമന്റുകൊണ്ട് നിർമിച്ചശേഷം സ്വർണനിറം പൂശി മനോഹരമാക്കി.
2000 ബാച്ച് പൂർവ വിദ്യാർഥികളുടെ സഹായത്തോടെയാണ് നിർമാണം.
മാതൃഭൂമി ജീവനക്കാരനായ ലിജീഷ് ഒഴിവുസമയം ഉപയോഗപ്പെടുത്തിയാണ് 25 ദിവസംകൊണ്ട് നമ്മുടെ കോഴിക്കോട് എന്ന ശിൽപ്പം പൂർത്തിയാക്കിയത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ കൈതപ്രം ദാമോദരൻ ശിൽപ്പം ഉദ്ഘാടനം ചെയ്തു. ശിൽപ്പി ലിജീഷിനെ അനുമോദിച്ചു. പ്രിൻസിപ്പൽ എ പി വിനോദ്കുമാർ, പൂർവ വിദ്യാർഥിനി രമ്യ, അധ്യാപകരായ ബിന്ദു മാണിക്കോത്ത്, സന്ധ്യ സുകുമാരൻ എന്നിവർ സംസാരിച്ചു. കൈതപ്രത്തിന്റെ ഗാനങ്ങൾ നിവേദ്യ ആലപിച്ചു.










0 comments