കെ എം ഷാജി സംഘപരിവാർ വക്താവാകുന്നു
മന്ത്രിമാർ സതീശന് പഠിക്കുന്നു, ലീഗിൽ അതൃപ്‌തി

പ്രത്യേക ലേഖകൻ
Published on Jul 03, 2026, 01:10 AM | 1 min read
കോഴിക്കോട്
മന്ത്രിമാർ പാർടിയെ മറന്ന് പ്രവർത്തിക്കുന്നതായി മുസ്ലിംലീഗിൽ വിമർശം. മന്ത്രി കെ എം ഷാജിയുടെ പ്രവർത്തനശൈലിയിലാണ് ഏറെ പരാതികൾ. എൻ ഷംസുദ്ദീൻ, പി കെ ബഷീർ എന്നിവരും നേതൃത്വത്തോട് കൂടിയാലോചിക്കുന്നില്ലെന്ന വിമർശമുണ്ട്. ‘മുഖ്യമന്ത്രി വി ഡി സതീശന് പഠിക്കുകയാണ് പുത്തൻമന്ത്രിമാരെന്നാണ്’ എംഎൽഎമാരുടെയടക്കം വിമർശം. ജില്ലാകമ്മിറ്റികൾ മുതൽ പ്രമുഖ നേതാക്കൾവരെ പരാതി ഉന്നയിച്ചിട്ടുണ്ട്.
മദ്യനയത്തിലടക്കം കെ എം ഷാജി പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ നേതാക്കളിലും പ്രവർത്തകരിലും എതിർപ്പുണ്ട്. മുഖ്യമന്ത്രി വി ഡി സതീശനെ ഷാജി ന്യായീകരിച്ചത് ഒരുവിഭാഗം നേതാക്കൾ സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി പരസ്യപ്രതികരണം നടത്താതിരിക്കെ ഷാജിയുടെ എടുത്തുചാട്ടം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു. പി എം ശ്രീ, പിഎംഎവൈ പദ്ധതികളിൽ അനാവശ്യ വിവാദത്തിലൂടെ ലീഗിനെ പ്രതിക്കൂട്ടിലാക്കിയെന്നാണ് പൊതുവികാരം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ച വിഷയത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസിനെ വിമർശിച്ചതെന്തിനെന്ന ചോദ്യവുമുണ്ട്.
മന്ത്രിമാരായ ബഷീറിനും ഷംസുദ്ദീനുമെതിരായ പ്രതിഷേധം സ്‌റ്റാഫ് നിയമനത്തെ ചൊല്ലിയാണ്. സർക്കാർ അഭിഭാഷക നിയമനത്തിൽ ലീഗ് അഭിഭാഷക സംഘടന ലോയേഴ്‌സ് ഫോറത്തിനും നീരസമുണ്ട്.
അഡീഷണൽ അഡ്വക്കറ്റ് ജനറലായി പി എ മുഹമ്മദ്‌ഷായെ നിയമിച്ചതടക്കം ഇവർ ചോദ്യംചെയ്യുന്നു. നിയമസഭാ സമ്മേളനമുള്ളതിനാലാണ് ലീഗ് സംസ്ഥാന നേതൃയോഗം വൈകിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഉംറ കഴിഞ്ഞ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ തിരിച്ചെത്തിയശേഷം യോഗം ചേരുമെന്നും അറിയിച്ചു.










0 comments