ad
Deshabhimani

ഹൃദയതാളമാണ് ’ഷാഹിബാജ’

a

ഷാഹിബാജയുമായി അഹമ്മദ് സാഹബ്

avatar
എ സജീവ്കുമാർ

Published on Apr 11, 2026, 12:48 AM | 1 min read

കൊയിലാണ്ടി

​റഫിയുടെ മെലഡിയും തലത് മഹ്മൂദിന്റെ ഗസലുമെല്ലാം പതിറ്റാണ്ടുകളായി കൊയിലാണ്ടിക്കാരുടെ കാതുകളിലെ പ്രിയ ഈണമാണ്. അഹമ്മദ് സാഹബ് മൂളുന്ന വരികൾക്കെല്ലാം എന്തെന്നില്ലാത്ത മനോഹാരിതയായിരുന്നു. സാഹബ് കൈയിലെ ഷാഹിബാജയിലെ തന്ത്രികൾ മീട്ടുമ്പോഴെല്ലാം പാട്ടിന്റെ മാധുര്യം കൂടി. ആ മാന്ത്രികത ആസ്വദിക്കാനെത്തുന്നവരും ക്രമേണ കൂടിവന്നു. ഇന്ന്, 90 വയസ്സിലും ഷാഹിബാജ, സാഹബിന് ജീവനാണ്. പൊട്ടിയ കമ്പികൾ മാറ്റിയെടുത്തശേഷം വീണ്ടും തന്ത്രികൾ മീട്ടാനായുള്ള കാത്തിരിപ്പിലാണ് നാടിന്റെ പ്രിയ പാട്ടുകാരൻ.

പഴയകാല തബലിസ്റ്റും ഗായകനുമായ കൊയിലാണ്ടിയിലെ മച്ചുംതാഴത്ത് അഹമ്മദ് സാഹബ് സൗഹൃദ കൂട്ടായ്മകളിലും പാട്ടു കച്ചേരികളിലും മെഹ്ഫിലുകളിലും കല്യാണ വീടുകളിലുമെല്ലാം നിറസാന്നിധ്യമായിരുന്നു. 1952–ലാണ് ഷാഹിബാജ എന്ന സംഗീത ഉപകരണം വാങ്ങിയത്. ഗുരുവായ വടകര മമ്മു മാഷിൽനിന്നാണ് ഷാഹിബാജ പഠിച്ചെടുത്തത്. ബിസ്മില്ലാഖാൻ

ഷെഹ്-നായിയെ കല്യാണവീടുകളിൽനിന്ന് പുറത്തെത്തിച്ച പോലെ ഷാഹിബാജയെ സംഗീതവേദികളിലേക്കെത്തിക്കാൻ അഹമ്മദ് സാഹബിനായി. പിന്നീട് കണ്ണൂർ സലീം ഉൾപ്പെടെ പ്രശസ്തരായ നിരവധി പേരോടൊപ്പം ഷാഹിബാജ വായിച്ചു.

"നാട്ടിലെ കല്യാണവീടുകളിലും പുറംനാടുകളിൽ ഒരുപാട് വേദികളിലും ഷാഹിബാജ വായിച്ചുകൊണ്ട് നിരവധി പാട്ടുകൾ പാടാനായി. ഇപ്പോഴും വായിക്കണമെന്നുണ്ട്.'

ഭാര്യ പാത്തുമ്മക്കുട്ടിയും മക്കൾ ഹാഷിമും നൂർജഹാനും മരുമക്കളും പേരക്കുട്ടികളുമെല്ലാം അഹമ്മദ് സാഹബ് ഷാഹിബാജ വീണ്ടും വായിച്ച് പാടുന്നത് കേൾക്കാനുള്ള ആകാംക്ഷയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home