ad
Deshabhimani

കിഴക്കൻ മലയോരത്തെ 
കാറ്റിനെ വൈദ്യുതിയാക്കണം

തമിഴ്നാട് ചെങ്കോട്ടയിലെ  കാറ്റാടി യന്ത്രങ്ങിൽ ഒന്ന്
വെബ് ഡെസ്ക്

Published on Jun 15, 2026, 12:15 AM | 1 min read

പുനലൂർ

കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കിഴക്കൻ മലയോരനാട്ടിൽ നിരന്തരം വീശിയടിക്കുന്ന ശക്തമായ കാറ്റിനെ വൈദ്യുതിയാക്കി മാറ്റാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തം. ആര്യങ്കാവ്, തെന്മല പഞ്ചായത്ത് പ്രദേശങ്ങളിൽ സാധ്യതാപഠനം നടത്തി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. ​സാധ്യതകൾ 
അവഗണിക്കുന്നു ആര്യങ്കാവ് കോട്ടവാസൽ ചുരം കടന്ന് കേരളത്തിലേക്ക് എപ്പോഴും ശക്തമായ കാറ്റാണ്. എന്നാൽ, ഈ ഊർജം പ്രയോജനപ്പെടുത്തുന്നതിൽ കേരളം ഇനിയും മുന്നോട്ട് വന്നിട്ടില്ല. അതേസമയം, ആര്യങ്കാവിൽനിന്ന് തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ നിരവധി കാറ്റാടിയന്ത്രങ്ങൾ കാണാം. പുളിയറ, ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ, കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ സാധ്യതകൾ അവഗണിക്കപ്പെടുകയാണ്. ​കാറ്റിന്റെ സ്ഥിരതയും ശക്തിയും തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ, തെന്മല തടി ഡിപ്പോ, കഴുതുരുട്ടി, അമ്പനാട്, ആര്യങ്കാവ്, കോട്ടവാസൽ, റോസ്മല, അച്ചൻകോവിൽ എന്നിവിടങ്ങളിലെല്ലാം എപ്പോഴും ശക്തമായ കാറ്റ് ലഭ്യമാണ്. ഈ മലയോരത്തും സമതല പ്രദേശങ്ങളിലും കാറ്റിന്റെ സ്ഥിരതയും ശക്തിയും ശാസ്ത്രീയമായി പഠനവിധേയമാക്കി, അനുയോജ്യമായ ഇടം കണ്ടെത്തിയാൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് വൻതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. ​സർക്കാർ ഇടപെടണം കേരളത്തിൽ നിലവിൽ കഞ്ചിക്കോട്, രാമക്കൽമേട് എന്നീവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ, തെന്മല, ആര്യങ്കാവ് പഞ്ചായത്തിലും സർക്കാർ ഏജൻസികൾക്ക് കാറ്റിൽനിന്നുള്ള വൈദ്യുതോൽപ്പാദന യൂണിറ്റുകൾ ആരംഭിക്കാവുന്നതേയുള്ളൂ. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ, കിഴക്കൻ മലയോരത്തെ കാറ്റിന്റെ ശക്തിയെ വൈദ്യുതിയാക്കി മാറ്റാൻ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാര്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home