കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ച്
ദേശീയപാത എന്ന് പൂർത്തിയാകും?

കൊല്ലം
കായംകുളം കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് (കാവനാട്) റീച്ചിൽ 25.12 കിലോമീറ്ററിൽ നിർമാണം 2027 ഡിസംബറിൽ പൂർത്തിയായാലും ദേശീയപാത 66 പൂർണതോതിൽ സഞ്ചാരയോഗ്യമാകില്ല. റീച്ചിന്റെ ആകെ നീളം 31.5 കിലോമീറ്റർ ആണ്. ഇതിൽ 25.12 കിലോമീറ്ററിൽ കരാർ കന്പനിയായ വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻ കന്പനി പണി പൂർത്തീകരിക്കാനാണ് കഴിഞ്ഞ ദിവസം എൻഎച്ച്‌എഐ അനുമതി നൽകിയിട്ടുള്ളത്. ബാക്കിവരുന്ന 6.38 കിലോമീറ്ററിലെ നിർമാണം ആശങ്കയിലാണ്. ഇവിടെ ആദ്യ ഡിസൈൻ പ്രകാരം നിർമാണം പൂർത്തീകരിക്കുമോ അല്ലെങ്കിൽ പുതിയ പ്രവൃത്തികൾ വരുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പല ഭാഗത്തായി ഏകദേശം 300കോടിയുടെ അഞ്ച് പുതിയ ഉയരപ്പാത (ആകെ 6.38 കിലോമീറ്റർ) പ്രവൃത്തികൾ എൻഎച്ച്എഐയുടെ പരിഗണനയിലാണ്. ഇതംഗീകരിച്ച് എൻഎച്ച്‌എഐ പ്രഖ്യാപിച്ചാൽത്തന്നെ പുതിയ നിർമാണം തീരാൻ ഒന്നര വർഷമെടുക്കും. ഇൗ പ്രവൃത്തികൾ നിർമാണഘട്ടത്തിലെത്താൻ തന്നെ നിരവധി കടന്പകൾ കടക്കണം. ഡിസൈൻ തയ്യാറാക്കൽ, അംഗീകാരം, അന്തിമ എസ്റ്റിമേറ്റ്, ടെൻഡർ എന്നിവയ്‌ക്ക് സമയമെടുക്കും. കൊറ്റുകുളങ്ങര– കൊല്ലം ബൈപാസ് റീച്ചിന്റെ നിർമാണത്തിന് വിശ്വസമുദ്രയുമായി ദേശീയപാത അതോറിറ്റി കരാറായത് 2022 ഏപ്രിൽ 12നാണ്. 2024 ഒക്‌ടോബറിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, മൂന്നുതവണ ഡിസൈനിൽ മാറ്റം വന്നതോടെ കരാർ പൂർത്തീകരിക്കുന്നത് 2026 മാർച്ചുവരെ നീട്ടി. എന്നാൽ, നിർമാണം ഇഴഞ്ഞതോടെ യാത്രക്കാരുടെ ദുരിതവും ഏറി. ഇതിനിടെ വിശ്വസമുദ്ര കടുത്ത സാന്പത്തിക പ്രതിസന്ധിയിലുമെത്തി. എൻഎച്ച്‌എഐ പലതവണ കർശന നിർദേശം നൽകിയിട്ടും നിർമാണം നീങ്ങിയില്ല. കൂടുതൽ സ്ഥലങ്ങളിൽ പുതിയ ആവശ്യങ്ങൾ ഉയർന്നുവന്നതും ആശങ്ക സൃഷ്‌ടിച്ചു. ഇതോടെയാണ് ആദ്യ ഡിസൈൻ പ്രകാരം 25.12 കിലോമീറ്ററിലെ പ്രവൃത്തി 2027 ഡിസംബറിൽ പൂർത്തിയാക്കാൻ വിശ്വസമുദ്രയ്‌ക്ക് എൻഎച്ച്‌എഐ അനുമതി നൽകിയതും പുതിയ കരാർ വന്നതും










0 comments