എവിടെ ദുരന്തമുണ്ടായാലും അവരെത്തും, എന്നിട്ടും...

സ്വന്തം ലേഖകൻ
Published on Aug 08, 2026, 01:37 AM | 1 min read
കൊല്ലം
എവിടെ ദുരന്തമുണ്ടായാലും അവിടെയെല്ലാം ഓടിയെത്തുന്ന മത്സ്യത്തൊഴിലാളികളോട് യുഡിഎഫ് സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയും അനാസ്ഥയും. മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിൽ ഫിഷറീസ് വകുപ്പ് കാട്ടുന്ന അലംഭാവത്തിനെതിരെ തീരദേശ മേഖലയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. 2018ലെ പ്രളയത്തിൽ നാടിന്റെ കാവൽക്കാരായി നിലയുറപ്പിച്ച് ജീവൻ പണയംവച്ച് മനുഷ്യജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അന്നത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത് കേരളത്തിന്റെ സൈന്യം എന്നാണ്. അവരെ ചേർത്തുനിർത്താൻ അന്നത്തെ സർക്കാരും മുന്നോട്ടുവന്നിരുന്നു. ഇന്നിപ്പോൾ തൊഴിലിനിടെ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാതെ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് ഗൗതംകൃഷ്‌ണനെ കണ്ടെത്താൻ കഴിയാത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലും രക്ഷാപ്രവർത്തകരായി പോയത് കൊല്ലം കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ആണ്. എന്നാൽ, കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ സേവനത്തെ പ്രയോജനപ്പെടുത്താൻ ഇറങ്ങിപ്പുറപ്പെട്ട മന്ത്രിമാർ അവരുടെ കൂടെപ്പിറപ്പായ മത്സ്യത്തൊഴിലാളി യുവാവിനെ കണ്ടെത്താൻ ഒന്നും ചെയ്യുന്നില്ല. നേവി, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, പൊലീസ് ഒൗട്ട് പോസ്റ്റ് എന്നിവയെല്ലാം ഉണ്ടായിട്ടും വകുപ്പുകളുടെ ഏകോപനവും തിരച്ചലിന് നിലവിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും പാളി.










0 comments