പ്രതീക്ഷയോടെ കടലിന്റെ മക്കൾ

ചവറ
ട്രോളിങ് നിരോധനം വെള്ളി രാത്രി 12ന് അവസാനിക്കുന്നതോടെ കടലിന്റെ മക്കൾ പ്രതീക്ഷയിൽ. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം മീന്‍പിടിത്ത ബോട്ടുകൾ കടലിൽ പോകാനുള്ള ഒരുക്കത്തിലാണ്. ഹാർബറിൽ അടച്ചിട്ടിരുന്ന കടകൾ തുറന്ന് സജീവമായതോടെ പ്രദേശം ഉത്സവാന്തരീക്ഷത്തിലായി. ഒന്നരമാസത്തോളം ആലസ്യത്തിലായിരുന്ന ഹാര്‍ബറുകളാണ് വെള്ളിയാഴ്ച മുതൽ ഉണരുന്നത്. നീണ്ടകര, ശക്തികുളങ്ങര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളില്‍ പ്രദേശവാസികളെ കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളും ജോലിചെയ്യുന്നുണ്ട്. നിരോധനം അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ ബോട്ടുകള്‍ ഹാര്‍ബറുകളുടെ സമീപ പ്രദേശങ്ങളിലേക്ക് അടുത്തുതുടങ്ങിയിരുന്നു. ഇന്ധനവും ഐസും ശേഖരിക്കുന്ന ജോലികളിലായിരുന്നു കഴിഞ്ഞദിവസം തൊഴിലാളികൾ. 50കിലോ വീതമുള്ള 250–- 300 ഐസ് ബ്ലോക്കുകളാണ് ബോട്ടുകളിൽ കയറ്റുന്നത്. ആഴക്കടലിൽ ഒരാഴ്ചയോളം തങ്ങുന്ന ബോട്ടുകളിൽ 300 -–400 ബ്ലോക്കുകൾ കയറ്റുന്നുണ്ട്. ട്രോളിങ് കാലത്തുണ്ടായ കടങ്ങളെല്ലാം വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. നാരനും കിളിമീനും കണവയും കാര്യമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.










0 comments