ബംഗളൂരു– കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ്
കാലുകുത്താൻ ഇടമില്ലാതെ ദുരിതയാത്ര


സ്വന്തം ലേഖകൻ
Published on Sep 06, 2026, 01:21 AM | 1 min read
കൊല്ലം
ബംഗളൂരു– കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസിലെ ദുരിതയാത്രയ്‌ക്ക് അറുതിയില്ല. രാവിലെ ഒന്പതരക്കും പതിനൊന്നരക്കും ഇടയിൽ കരുനാഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല സ്റ്റേഷനുകളിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണിത്. വഞ്ചിനാട് എക്‌സ്‌പ്രസ് പോയിക്കഴിഞ്ഞാൽ ശാസ്‌താംകോട്ട സ്റ്റേഷനിൽനിന്നു തിരുവനന്തപുരത്തിന് ഐലൻഡ് എക്‌സ്‌പ്രസ് മാത്രമാണുള്ളത്. എന്നാൽ, മുന്നിലെയും പിന്നിലെയും ജനറൽ കന്പാർട്ടുമെന്റിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണുള്ളത്. മുന്നിൽ ഓരോ ലേഡി, ജനറൽ കോച്ചുകളാണുള്ളത്. ചില ദിവസങ്ങളിൽ മാത്രം രണ്ട് ജനറൽ കോച്ചും ഉണ്ടാകും. ജനറൽ കോച്ചിന്റെ പകുതി തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിന് ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. ബാക്കി പകുതിസ്ഥലമാണ് യാത്രക്കാർക്കായി ലഭിക്കുന്നത്. ഇവിടെ എല്ലാ ദിവസവും തിക്കും തിരക്കുമാണ്. സ്‌ത്രീകളും കുട്ടികളും കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണ്. കാലുകുത്താൻ ഇടമില്ലാത്ത കോച്ചിൽ യാത്രക്കാർ കൊടിയ ദുരിതത്തിൽ അകപ്പെടുന്നു. എന്നാൽ, പരാതി ഉയർന്നിട്ടും റെയിൽവേ അനങ്ങുന്നില്ല. മുന്നിൽ ജനറൽ കന്പാർട്ടുമെന്റിന്റെ എണ്ണം മൂന്നായി ഉയർത്തുകയോ ഇല്ലെങ്കിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകാൻ പ്രത്യേകം സൗകര്യം ഒരുക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോകുന്ന റെയിൽവേയുടെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇടത്തരം സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുള്ള ട്രെയിനാണ് ഐലൻഡ് എക്‌സ്‌പ്രസ്. അതുകൊണ്ടുതന്നെ കാത്തുനിൽക്കുന്ന യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. തലസ്ഥനത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവരാണ് യാത്രക്കാരിൽ ഏറെയും.










0 comments