ചുവപ്പിനെ വരിച്ച മലയോരനാട്

രാജേഷ് ജാൻവി
Published on Mar 31, 2026, 01:08 AM | 1 min read
പുനലൂർ
മലയോര മണ്ണാണ് പുനലൂര്‍. തമിഴ് വംശജരും ആദിവാസികളും ശ്രീലങ്കൻ അഭയാർഥികളും തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് കൂടുതലും ഇവിടെയുള്ളത്. മണ്ഡലത്തിന്റെ സിരകളിൽ ഒഴുകുന്നത് ഇടതുപക്ഷത്തിന്റെ ഹൃദയരക്തമാണ്. മൂന്ന് ദശാബ്ദമായി ഇടതുമുന്നണിയുടെ വികസന വിജയങ്ങളുടെ തേരോട്ടമാണ് മണ്ഡലത്തിൽ. പുനലൂർ മുനിസിപ്പാലിറ്റിയും ഏഴു പഞ്ചായത്തുകളുമുള്ള മണ്ഡലത്തിൽ അഞ്ചിലും എൽഡിഎഫാണ്. തൊഴിലാളി നേതാവ് സി അജയപ്രസാദാണ് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. അണ്ണൻ എന്ന് ആളുകൾ സ്നേഹപൂർവം വിളിക്കുന്ന സി അജയപ്രസാദിനെ മണ്ഡലത്തിൽ ഒരാൾക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജനങ്ങളുടെ ആവശ്യമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. 2021ൽ എൽഡിഎഫ് സ്ഥാനാർഥി പി എസ് സുപാലിന് 37,057 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍. 123 കോടി രൂപയുടെ അഞ്ചൽ ബൈപാസ്, ലൈഫ് ഫ്ലാറ്റ് സമുച്ചയം, താലൂക്കാശുപത്രി, നിരവധി റോഡ് നിർമാണവും നവീകരണവും. സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, സ്മാർട്ട് വില്ലേജ് ഓഫീസുകൾ തുടങ്ങി കഴിഞ്ഞ അഞ്ചുവർഷം മാത്രം 1500കോടി രൂപയുടെ ക്ഷേമ വികസന പ്രവർത്തനങ്ങളാണ് നടന്നത്. സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, ഓയിൽപാം ഇന്ത്യ ഡയറക്ടർ ബോർഡ് അംഗം, പുനലൂർ താലൂക്ക് സമാജം ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സി അജയപ്രസാദ് ആർപിഎൽ വർക്കേഴ്സ് യൂണിയന്റെയും തെന്മല വാലി വർക്കേഴ്സ് യൂണിയന്റെയും ജനറൽ സെക്രട്ടറിയുമാണ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസാണ് യുഡിഎഫ് സ്ഥാനാർഥി . ലീഗ് മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം പുനലൂരിൽ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ച് നഗരത്തിൽ പ്രകടനവും വോട്ടഭ്യർഥന വരെ നടത്തിയിരുന്നു. ട്വന്റി 20യുടെ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,97,346ആണ്. ഇതിൽ 1,03,470 സ്ത്രീകളും 93,874 പുരുഷൻമാരുമാണ്. രണ്ട് ട്രാൻജെൻഡറുമുണ്ട്.











0 comments