പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടൽ
കോച്ചുകളുടെ എണ്ണവും കൂടുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ

സ്വന്തം ലേഖകൻ....
Published on Aug 15, 2026, 12:53 AM | 1 min read
കൊല്ലം
സ്റ്റേഷൻ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതോടെ കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണവും കൂടുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. സർവീസുകൾക്ക് കൂടുതൽ നീളമുള്ള റേക്കുകൾ ഉപയോഗിക്കുന്നതിനും ഭാവിയിൽ ട്രെയിൻ സർവീസുകൾ വിപുലീകരിക്കാനും പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നത് ഉപകരിക്കും. മാത്രമല്ല ചെന്നൈ– കൊല്ലം മെയിൽ കോച്ചിന്റെ എണ്ണം 17ൽനിന്ന് 22 ആയും എറണാകുളം– വേളാങ്കണ്ണി എക്സ്പ്രസും പാലക്കാട്– തൂത്തുക്കുടി പാലരുവി എക്സ്പ്രസും 18ൽനിന്ന് 22ആയും ഗുരുവായൂർ– മധുര എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 18 ആയും വർധിക്കും. കോച്ചുകളുടെ എണ്ണം കൂടിയാൽ ഒരു ട്രെയിനിൽതന്നെ 300–400 സീറ്റുകൾ കൂടും. ഇത് യാത്രക്കാർക്ക് ഏറെ പ്രയോജനമാകും. ഈ സർവീസുകളിൽ നിലവിൽ ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യമാണ്. നിലവിൽ ഭഗവതിപുരം, പുനലൂർ സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമാണ് 22 എൽഎച്ച്ബി കോച്ചുകൾ നിർത്താൻ നീളമുള്ളത്. ഇടമണിലും കുണ്ടറ ഈസ്റ്റിലും 18 കോച്ചുകൾ നിർത്താൻ നീളത്തിലും മറ്റിടങ്ങളിൽ 22 എൽഎച്ച്ബി കോച്ചുകളുടെ നീളത്തിലുമാണ് പ്ലാറ്റ്ഫോമുകൾ വരിക. ന്യൂ ആര്യങ്കാവ്, ആര്യങ്കാവ്, തെന്മല, ഇടമൺ, ആവണീശ്വരം, കുരി, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ തുടങ്ങിയ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളമാണ് വർധിപ്പിക്കുന്നത്. എന്നാൽ, നേരത്തെ ആരംഭിച്ച എഴുകോൺ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നിർമാണം ഇഴയുകയാണ്. പ്ലാറ്റ്ഫോമുകൾ 455 മീറ്റർ മുതൽ 580 മീറ്റർ വരെ നീളും.










0 comments