പൊതുസ്ഥലത്തെ മരങ്ങൾ മുറിച്ചുവിറ്റു പ
ഞ്ചായത്ത് അംഗത്തെ രക്ഷിക്കാൻ ഒത്തുകളിക്കുന്നു

അഞ്ചൽ
ഏരൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എർണൂർകരിക്കം പ്രദേശത്ത് പൊതുസ്ഥലത്തുനിന്ന മരങ്ങൾ കോൺഗ്രസ് പഞ്ചായത്ത് അംഗം മുറിച്ചു വിറ്റ സംഭവത്തിൽ ഒത്തുകളിച്ച് പൊലീസും പൊതുമരാമത്ത് വകുപ്പും. കേസ് പൂഴ്ത്തിവച്ച് പഞ്ചായത്ത് അംഗത്തെ രക്ഷിക്കാനാണ് പൊതുമരാമത്ത് വകുപ്പ് അസ്സിസ്റ്റന്റ് എൻജിനിയറുടെയും ഏരൂർ പൊലീസിന്റെയും ശ്രമം. കഴിഞ്ഞ 13നാണ് രണ്ടാം വാർഡ് അംഗം ജോജുവിത്സൺ എർണൂർകരിക്കം, പറങ്കിമാംമുകൾ, ഭരതന്നൂർ എന്നിവിടങ്ങളിൽ റോഡരികിൽനിന്ന മരങ്ങൾ മുറിച്ചുവിറ്റത്. 14ന് ഇതിനെതിരെ പൊതുമരാമത്ത് നിരത്ത് വിഭാഗം എഇ ഏരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മുറിച്ച് കടത്തിയ മരം തിരികെ കൊണ്ടിട്ട് പഞ്ചായത്ത് അംഗത്തെ രക്ഷിക്കാനുള്ള ശ്രമം നടത്തി. കുറച്ച് തടികൾ തിരികെ കൊണ്ടുവയ്ക്കുകയും ചെയ്തു. മരം മുറിക്കാൻ ആര് അനുവാദം നൽകിയെന്ന ആളുകളുടെ ചോദ്യം ഉയർന്നതോടെ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ആഴ്ചകൾ കഴിഞ്ഞും നിയമ നടപടികൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ എൽഡിഎഫ് പ്രതിഷേധവുമായി രംഗത്തുവന്നു. മുറിച്ച മരങ്ങൾ തിരികെ കൊണ്ട് ഇട്ടതിനാൽ കേസിൽനിന്ന് പിന്മാറുന്നതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എഇ പൊലീസിന് എഴുതിനൽകിയെന്നാണ് അറിയുന്നത്. ഏരൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലെ മണലിൽപച്ച അങ്കണവാടിയുടെ മുറ്റത്തുനിന്ന ബദാംമരം ആഗസ്ത് 20ന് ജോജു വിത്സൺ മുറിച്ച് വിറ്റിരുന്നു. ഇതിനെതിരെ സെപ്റ്റംബർ എട്ടിന് ഏരൂർ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിലും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.










0 comments