മാനത്ത് അഭിമാനം

എയർ ഇന്ത്യാ എക്സ്പ്രസ് ജിദ്ദ- കോഴിക്കോട് വിമാനത്തിലെ പൈലറ്റ് അബ്ദുൽ വാസിഹ് (നിൽക്കുന്നത്) യാത്രക്കാരനായ പിതാവ് അബ്ദുറഹീമിനും സഹജീവനക്കാർക്കുമൊപ്പം
കെ കെ രാമകൃഷ്ണൻ
Published on Sep 13, 2026, 12:47 AM | 1 min read
വേങ്ങര
എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ വെള്ളിയാഴ്‌ച യാത്രികനായി കയറുന്പോൾ വേങ്ങര ചേറൂർ പുനക്കത്ത് അബ്ദുറഹീമിന്റെ ഉള്ളം സന്തോഷംകൊണ്ട് നിറഞ്ഞു. കോക്‌പിറ്റിൽ പൈലറ്റായി ഇരിക്കുന്നത് തന്റെ മൂത്തമകൻ അബ്ദുൽ വാസിഹ് (37) ആണെന്നതായിരുന്നു ആ സന്തോഷത്തിനുപിന്നിൽ. മകന്റെ വിമാനം പറന്നുപൊങ്ങുന്പോൾ അബ്ദുറഹീമിന്റെ അഭിമാനവും വാനോളമുയർന്നു. ജിദ്ദ – കോഴിക്കോട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലായിരുന്നു യാത്ര. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് ഗോബെയ്ൻ കമ്പനിയിലെ ജിദ്ദ ശാഖയിലാണ് അബ്ദുറഹീം ജോലിചെയ്യുന്നത്. മൂന്നാഴ്‌ചമുമ്പാണ് ജിദ്ദയിലേക്ക് തിരിച്ചത്. കഴിഞ്ഞ 10 വർഷമായി എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന അബ്ദുൽ വാസിഹ് ഇതിനകം രാജ്യാന്തരതലത്തിലടക്കം 5000 മണിക്കൂറിലധികം വിമാനം പറത്തി.
ബംഗളൂരുവിൽനിന്നാണ് അബ്ദുൽ വാസിഹ് എയർ ക്രാഫ്റ്റ് എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയത്. തുടർന്ന് നാഗ്പുരിലെ സിഎഇ ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമിയിൽ ഒന്നരവർഷത്തെ പഠനത്തിനുശേഷം ലൈസൻസ് നേടി.
കഴിഞ്ഞ ദിവസം ജിദ്ദ- കോഴിക്കോട് വിമാനത്തിൽ 160 യാത്രക്കാരാണുണ്ടായിരുന്നത്. ഹൈദരാബാദ് സ്വദേശിയായ സ്വരൂപായിരുന്നു കോ പൈലറ്റ്. ജമീലയാണ് അബ്ദുൽ വാസിഹിന്റെ ഉമ്മ. ഭാര്യ: ഷമീമ. വിദ്യാർഥികളായ ബീന, ദുവാൻ എന്നിവർ മക്കളാണ്.








0 comments