നഴ്സിങ് വിദ്യാർഥി മരിച്ചനിലയിൽ

കരുനാഗപ്പള്ളി
നഴ്സിങ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്സിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥി കുലശേഖരപുരം ആദിനാട് തെക്ക് തയ്യിൽവീട്ടിൽ അഹമ്മദ് നജാദാ (20)ണ് മരിച്ചത്. വ്യാഴം രാത്രി 10.30നായിരുന്നു സംഭവം. കിടപ്പുമുറിയുടെ കതക് കുറ്റിയിട്ട് കിടന്ന അഹമ്മദ് നജാദിനെ അന്വേഷിച്ചെത്തിയ സുഹൃത്തും ബന്ധുക്കളും വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് കതക് ബലമായി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വെള്ളി വൈകിട്ട് പനച്ചമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വാപ്പ: നിഷാദ്. ഉമ്മ: ജാസ്മിൻ. സഹോദരൻ: നായിഫ്. എസ്എഫ്ഐ പ്രതിഷേധിച്ചു അഹമ്മദ് നജാദിന്റെ മരണം അധ്യാപകരുടെ മാനസികപീഡനം കാരണമാണെന്ന് ആരോപിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ കോളേജിൽ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണവിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്യുമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകി. സെമസ്റ്റർ പരീക്ഷയിൽ മാർക്ക് കുറഞ്ഞതും അറ്റൻഡൻസ് ഇല്ലാത്തതുമായി ബന്ധപ്പെട്ട് അധ്യാപകരുടെ ഭാഗത്തുനിന്ന് കടുത്ത പീഡനം ഉണ്ടായതായി സഹപാഠികൾ പറയുന്നു. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് മോശമായി പെരുമാറി. റെക്കോഡ് ബുക്കിൽ ഒപ്പുവയ്ക്കില്ല, ഇന്റേണൽ മാർക്ക് കുറയ്ക്കും, പരീക്ഷ എഴുതാൻ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തി. മറ്റ് വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി എത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കരുനാഗപ്പള്ളി പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും നഴ്സിങ് കൗൺസിലിനും പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.










0 comments