കുട്ടിക്കൃഷിയിൽ ദക്ഷയുടെ ദക്ഷിണ

സ്വന്തം ലേഖകന്‍
Published on Aug 28, 2026, 01:52 AM | 1 min read
കരുനാഗപ്പള്ളി
പഠനത്തോടൊപ്പം കൃഷിയിലും താരമാകുകയാണ് ദക്ഷ. ആലപ്പാട് അഴീക്കൽ ആനന്ദപുരത്ത് രതീഷിന്റെയും ശാരിയുടെയും മകൾ ദക്ഷ രതീഷാണ് മണ്ണിനെയും കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കുന്നത്. വിവിധ ഇനം പച്ചക്കറികൾ, എള്ള്, നെല്ല് എന്നിവയും വീടിനോട് ചേർന്ന അരഏക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. പച്ചിലവളവും മണ്ണിര കമ്പോസ്റ്റും ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് പൂർണമായും ഉപയോഗിക്കുന്നത്. അമ്മ ശാരിയും മികച്ച കർഷകയാണ്. 2022ലെ മികച്ച വനിതാ കർഷകയ്ക്കുള്ള കൃഷിവകുപ്പിന്റെ അംഗീകാരം ലഭിച്ചിരുന്നു. കൃഷിയിലൂടെ താൻ നേടിയ അറിവുകൾ മകൾക്കും പകർന്നു നൽകുകയായിരുന്നെന്ന് അമ്മ പറയുന്നു. പഠനത്തിനൊപ്പം തന്നെ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കുട്ടിക്കർഷകയായി ഇതോടെ ഈ ആറാംക്ലാസുകാരി മാറി. പഠനം കഴിഞ്ഞ് കിട്ടുന്ന സമയത്തെല്ലാം കൃഷിക്കുവേണ്ടി മാറ്റിവച്ചു. ഈ കൊച്ചുകർഷകയെ തേടി കൃഷിവകുപ്പിന്റെ ആദരവും എത്തി. ആലപ്പാട് പഞ്ചായത്തിലെ മികച്ച കുട്ടി കർഷകയ്ക്കുള്ള അവാർഡ് കർഷകദിനത്തിൽ എംഎൽഎയുടെ കൈയിൽനിന്ന് ദക്ഷ ഏറ്റുവാങ്ങി. ആലപ്പാട് കൃഷിഭവന്റെ പൂർണപിന്തുണയും കുട്ടിക്കൃഷിക്കുണ്ട്. കായംകുളം ഏയ്ഞ്ചൽസ് ആർക് സീനിയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥിനിയാണ് ദക്ഷ. സഹോദരൻ: അഭിനന്ദ്.










0 comments