കത്തുന്നു, പകൽച്ചൂട്

സ്വന്തം ലേഖകൻ/സ്വന്തം ലേഖിക
Published on Sep 08, 2026, 12:00 AM | 1 min read
കൊല്ലം
കത്തുന്ന പകൽച്ചൂടിൽ വെന്തുരുകി ജില്ല. ഞായറാഴ്‌ച വരെ മൂന്നുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് കൂടുതൽ ജാഗ്രത വേണമെന്ന് ഓർമിപ്പിക്കുന്നു. ജില്ലയിൽ പുനലൂരിലാണ് തിങ്കളാഴ്‌ച കൂടിയചൂട് രേഖപ്പെടുത്തിയത്– 36.2 ഡിഗ്രി. ഞായറാഴ്‌ച ഇത് 35.2ആയിരുന്നു. ചവറ 30.9, കാരുവേലിൽ 33.6, പാരിപ്പള്ളി 33.8 ഡിഗ്രിയും രേഖപ്പെടുത്തി. രാത്രിയിൽ നേരിയ തണുപ്പും പകൽ പൊള്ളുന്ന ചൂടുമാണ് നിലവിലെ സ്ഥിതി. അൾട്രാവയലറ്റ് രശ്‌മികളുടെ വികിരണതോതും ഉയർന്ന അവസ്ഥയിലാണ്. യുവി ഇൻഡക്സ് എട്ടുമുതൽ പത്ത്‌വരെയുള്ള ഓറഞ്ച് മുന്നറിയിപ്പിന്റെ പരിധിയിലാണ് നിലവിൽ ജില്ല. മലമ്പ്രദേശങ്ങളിലും ജലാശയങ്ങൾക്ക് സമീപവും ഈ രശ്മികളുടെ പ്രതിഫലനം കൂടുതലായിരിക്കും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക്, നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും. പകൽ ഒന്പതുമുതൽ മൂന്നുവരെയാണ് സൂര്യരശ്മികൾക്ക് ഏറ്റവും തീവ്രത. കടൽക്കാറ്റിന്റെ ശക്തികുറഞ്ഞതോടെ തീരമേഖലകളിലും കനത്ത ചൂടാണ്. പ്രതിരോധിക്കാം പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.










0 comments