വീഥികളിൽ തലയുയർത്തി താരങ്ങൾ

അഖിൽ സദാശിവൻ
Published on Jun 11, 2026, 01:32 AM | 1 min read
കൊല്ലം
ലോകകപ്പ് ഫുട്ബോൾ തുടങ്ങാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ ആരവത്തിൽ അലിഞ്ഞ് കൊല്ലം. നഗരവീഥികളിൽ ക്രി സ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്‌മറുമെല്ലാം തലയുയർത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങി തങ്ങളുടെ ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞവർ നിരത്തുകളിൽ സജീവം. ഫുട്ബോൾ ആരവം തുടങ്ങിയതോടെ തങ്ങളുടെ പ്രിയ ടീമിന്റെ കൊടികളും ജേഴ്സികളും വാങ്ങാനുള്ള തിരക്കിലാണ് ആരാധകർ. കടുത്ത ഫുട്ബോൾ ആരാധകനും പള്ളിമുക്ക് സ്വദേശിയുമായ നജീബിന്റെ മെയിൻറോഡിലെ നൂർ ഫാബ്രിക്സിലേക്കും ആരാധകരുടെ ഒഴുക്കാണ്. തോരണം, കൊടി, പോസ്റ്ററുകൾ, സ്റ്റിക്കറുകൾ തുടങ്ങിയവയെല്ലാം കടയിലെത്തിയിട്ടുണ്ട്. മുമ്പ് അർജന്റീന, ബ്രസീൽ ടീമുകളുടെ പതാകയ്ക്കും ജേഴ്സിക്കുമായിരുന്നു ആവശ്യക്കാരേറെയെങ്കിൽ ഇത്തവണ പോർച്ചുഗൽ ആരാധകർ കടുത്ത മത്സരവുമായി രംഗത്തുണ്ട്. റൊണാൾഡോ, മെസി, നെയ്മർ, എംബാപ്പെ തുടങ്ങിയവരുടെ പോസ്റ്ററുകൾക്ക് 10 മുതൽ 100രൂപവരെയാണ് വില. എ ഫോർ വലിപ്പമുള്ള സ്റ്റിക്കറിന് 60രൂപയാണ്. കൊടിക്ക് 1200 രൂപവരെയാണ് വില. സാറ്റിനിലുള്ള കൊടിക്ക് അഞ്ച് മീറ്റർ 600രൂപയുമാണ് വില. ഷാൾ ഇനത്തിലും മറ്റുമുള്ള കൊടി തോരണങ്ങൾക്ക് 600 മുതൽ മുകളിലേക്കാണ് വില. ജേഴ്സികൾക്ക് 190രൂപ മുതലാണ് വില. മാസ്റ്റർ കോപ്പിക്ക് 950രൂപ വിലയുണ്ട്. തുണിയിൽ ഇഷ്ട ടീമിന്റെ ലോഗോ എബ്രോയ്ഡറി ചെയ്യാൻ 350 രൂപയാണ്. പതാകകൾ ബംഗളൂരു, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. ആരാധകരുടെ തിരക്കുമൂലം കൂടുതൽ സ്റ്റോക്ക് കരുതിയിട്ടുണ്ടെന്ന് നജീബ് പറഞ്ഞു.








0 comments