എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം
സർക്കാർ കെട്ടിടത്തിൽ അനധികൃതമായി സ്വാഗതസംഘം ഓഫീസ്

കൊല്ലം
എക്സൈസ് ജീവനക്കാരുടെ സംഘടനാ സമ്മേളനത്തിനായി സർക്കാർ കെട്ടിടത്തിൽ അനധികൃതമായി സ്വാഗതസംഘം ഓഫീസ് സ്ഥാപിച്ചതായി ആക്ഷേപം. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചിന്നക്കടയിലെ എക്സൈസ് കോംപ്ലക്സിലാണ് സംഘാടക സമിതി ഓഫീസ് സ്ഥാപിച്ചത്. 15ന് എൻ കെ പ്രേമചന്ദ്രൻ എംപിയാണ് ഓഫീസ് ഉദ്‌ഘാടനംചെയ്തത്. യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന അമിതാധികാര ഇടപെടലിന്റെ തുടർച്ചയാണ് കൊല്ലം എക്സൈസ് ഓഫീസിലും നടക്കുന്നത്. 25നുനടക്കുന്ന സമ്മേളനത്തിന് ജില്ലാ കമ്മിറ്റിയാണ് സംഘാടകസമിതിയായി പ്രവർത്തിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ കയറിയതിനുപിന്നാലെ കൊല്ലം ഉൾപ്പെടെ സംസ്ഥാനത്തെ 14 ജില്ലാ ഘടകങ്ങളും യുഡിഎഫ് അനുകൂല പാനൽ കൈയടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന സമ്മേളനം കൊല്ലത്ത് നടത്താൻ നിർദേശം വരുന്നത്. എക്സൈസ് ഡെപ്യൂട്ടി കമീഷണറെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയാണ് സ്വാഗതസംഘം ഓഫീസ് സർക്കാർ കെട്ടിടത്തിൽ സ്ഥാപിച്ചത്. കോംപ്ലക്സ് കെട്ടിടത്തിന്റെ പാർക്കിങ്ങിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. മുൻകാലങ്ങളിൽ രണ്ടുദിവസമായി നടക്കുന്ന സമ്മേളനം ഇത്തവണ ഒറ്റദിവസമായി ചുരുക്കി. എൽഡിഎഫ് കാലത്ത് വിശാലമായി എല്ലാവിഭാഗം ജീവനക്കാരെയും പങ്കെടുപ്പിച്ച് നടത്തുന്ന സ്വഗതസംഘം രൂപീകരണവും ഇക്കുറി രഹസ്യസ്വഭാവത്തോടെ നടത്തി. സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ഒറ്റദിവസം നടത്തുന്നതെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ, എല്ലാവർഷവും സംസ്ഥാനമെമ്പാടുമുള്ള ജീവനക്കാരിൽനിന്ന് 500രൂപവീതം സമാഹരിച്ചാണ് സമ്മേളനം നടത്തിയിരുന്നത്. സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവ അനുബന്ധമായി നടത്തിയിരുന്നു. എന്നാൽ, ഇത്തവണ അനുബന്ധ പരിപാടികൾപോലും ഇല്ലാതെ രഹസ്യസ്വഭാവത്തേടെയാണ് സമ്മേളനമെന്നും ആക്ഷേപം ശക്തമാണ്.










0 comments