അപകടത്തിൽ ഹൃദയമിടിപ്പ് നിലച്ച യുവാവിന് രക്ഷകനായി
സൂപ്പർ ഹീറോയായി ഡോക്‌ടർ

അപകടത്തിൽപ്പെട്ട യുവാവിന് ഡോക്ടർ അജയകുമാർ സിപിആർ നൽകുന്നു (സിസിടിവി ദൃശ്യം) ഇൻസെറ്റിൽ ഡോ. അജയകുമാർ
എ ബി അന്‍സാര്‍
Published on Mar 02, 2026, 12:44 AM | 1 min read
പത്തനാപുരം
എന്താണ് ഡോക്ടറുടെ ചുമതല..? ആ ചോദ്യം ആരും ഡോ. അജയകുമാറിനോട് ചോദിക്കില്ല. കാരണം, അപകടത്തിൽപ്പെട്ട യുവാവിന് സമയോചിതമായി സിപിആർ നൽകി ജീവൻ തിരിച്ചുപിടിച്ചാണ് യുവ ഡോക്‌ടര്‍ കയ്യടി വാങ്ങുന്നത്. കൊല്ലം കുളക്കട സാമുഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അജയകുമാറാണ് വാഹനാപകടത്തിൽപ്പെട്ടയാളെ രക്ഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. കഴിഞ്ഞ 24-ന് രാത്രി 8.10ന് ഏനാത്ത് പാലത്തിന്റെ സമീപത്ത് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യം വൈറലായതോടെയാണ് സംഭവം വാർത്തയാവുന്നത്. ഓട്ടോ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണടി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീജിത്ത് (43) ആണ് ബൈക്കിൽനിന്ന് വീണ് ബോധരഹിതനായത്. സമീപത്തുണ്ടായിരുന്നവർ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്പോഴായിരുന്നു അതുവഴി ഡോക്‌ടറുടെ വരവ്. ശ്വാസം നിലച്ച നിലയിലായിരുന്ന യുവാവിന് ഡോക്ടർ ഉടനെ സിപിആർ നൽകി. ഏതാനും നിമിഷങ്ങൾക്കകം യുവാവിന് ശ്വാസം തിരിച്ചുകിട്ടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവിന്റെ കാൽ ഒടിഞ്ഞതായും കണ്ടെത്തി.കാലിന്റെ പരിക്ക് ഗുരുതരമായതിനാൽ നാട്ടുകാരുടെ സഹായത്തോടെ സമീപത്തുനിന്നും കമ്പുകൾ ഒടിച്ച് കാലിൽ കെട്ടി. തുടർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ച ഡോക്‌ടറെ പ്രദേശവാസികളെല്ലാം അഭിനന്ദിച്ചു. ഡോ. അജകുമാർ കെജിഎംഒഎ ജില്ലാ പ്രസിഡന്റാണ്.










0 comments