അഞ്ജലി ഓടി, 2 പെൺകുട്ടികളെയും കൊണ്ട്

അഞ്ജലി
സ്വന്തം ലേഖകന്‍
Published on Jun 24, 2026, 12:57 AM | 1 min read
കൊട്ടാരക്കര
ടിപ്പറിന്റെ വരവുകണ്ടപ്പോൾ തന്നെ ഭയന്നു. അടുത്തുനിന്നിരുന്ന രണ്ടുകുട്ടികളെയും പിടിച്ചുവലിച്ച് ഓടുകയായിരുന്നു'. നീലേശ്വരത്തെ ടിപ്പർ ലോറി അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അഞ്ജലി കിതപ്പ് മാറാതെ പറഞ്ഞൊപ്പിച്ചു. കൺമുന്നിൽ ഇത്രവലിയ അപകടം നടന്നതിന്റെ ഞെട്ടലിൽനിന്ന് ഇപ്പോഴും മുക്തയായിട്ടില്ല, മരിച്ചവരും പരിക്കേറ്റവരുമെല്ലാം അറിയാവുന്നവർ എന്നത് ദുരന്തത്തിന്റെ ആഘാതം കൂട്ടുകയാണ് അഞ്ജലിക്ക്. രാവിലെ ഏഴിനുള്ള ശ്രീവത്സം ബസിൽ അടുത്തുള്ള ക്ഷേത്രത്തിലേക്ക് പോകാനാണ് അഞ്ജലി ബസ് സ്റ്റോപ്പിൽ എത്തിയത്. അതേ ബസിൽ സ്കൂളിലേക്കും ജോലി സ്ഥലത്തേക്കുമൊക്കെ പോകാനുള്ളവരായിരുന്നു അവിടെ നിന്നവരെല്ലാം. ഏഴിന് എത്തേണ്ട ബസ് 10 മിനിറ്റ് വൈകി. ആ സമയത്താണ് അപകടം ടിപ്പറിന്റെ രൂപത്തിലെത്തിയത്. ടിപ്പറിന്റെ വരവ് കണ്ടപ്പോൾ തന്നെ ഭയന്നു. അത് ബൈക്കിൽ ഇടിച്ചപ്പോഴേക്കും ഓടിമാറാനാണ് മനസ്സിൽ തോന്നിയത്. അടുത്തുനിന്നിരുന്ന രണ്ടു പെൺകുട്ടികളുടെ കൈയിൽ പിടിത്തംകിട്ടി. അവരെയും വലിച്ച് ഓടുകയായിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ ടിപ്പർ ബൈക്കിനെയുംകൊണ്ട് ബസ് സ്റ്റാൻഡിലേക്ക് ഇടിച്ചുകയറുന്നതാണ് കണ്ടത്'– അഞ്ജലി പറഞ്ഞു. ഉടനെ അമ്മയെ വിളിച്ചു. അമ്മ അയൽക്കാരെയും കൂട്ടി ഓടിവരികയായിരുന്നു. ആ സമയം തന്നെ അഞ്ജലി പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചിരുന്നു.










0 comments