print edition ഗുണ്ടാനേതാവായ കൗൺസിലറെ പുറത്താക്കണം; എൽഡിഎഫ് റിലേ സത്യഗ്രഹത്തിന് തുടക്കം

കാപ്പ കേസ് പ്രതി സുഗതനെ കൗൺസിലിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന എൽഡിഎഫ് കൗൺസിലർമാരുടെ സത്യഗ്രഹം സിപിഐഎം സംസ്ഥന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: കാപ്പ കേസ് ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട വാഴോട്ടുകോണം കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനുമുന്നിൽ എൽഡിഎഫിന്റെ അനിശ്ചിതകാല റിലേ സത്യഗ്രഹസമരത്തിന് തുടക്കം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ പത്തിനാണ് സത്യഗ്രഹം ആരംഭിച്ചത്. ആദ്യദിവസം കൗൺസിലർമാരായ കെ ശ്രീകുമാറും രാഖി രവികുമാറുമാണ് സത്യഗ്രഹമിരുന്നത്. വഞ്ചിയൂർ പി ബാബു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, എം വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, എസ് പി ദീപക്, ആർ പി ശിവജി എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ആർ പി ശിവജി, സിന്ധു ശശി എന്നിവർ ബുധനാഴ്‌ച സത്യഗ്രഹമിരിക്കും.
വധശ്രമക്കേസുൾപ്പെടെ 19 ക്രിമിനൽകേസ് കൗൺസിലറുടെ പേരിലുണ്ട്. കൗൺസിൽ യോഗത്തിൽ തുടർച്ചയായി പങ്കെടുത്തിട്ടില്ല. കുടിവെള്ളക്ഷാമം, മാലിന്യപ്രശ്‌നം, തെരുവുനായ ശല്യം, മഴക്കാലപൂർവ ശുചീകരണം തുടങ്ങി ഒട്ടേറെ പ്രശ്നം പരിഹരിക്കാനുള്ളപ്പോൾ കൗൺസിൽ വിളിച്ച് ചർച്ചചെയ്യാൻ തയ്യാറല്ല. നിയമാവലിപ്രകാരം ജൂൺ 12നുള്ളിൽ കൗൺസിൽ വിളിക്കേണ്ടതായിരുന്നു.മൂന്നാമത്തെ കൗൺസിൽ വിളിച്ചാൽ ജയിലിൽ കഴിയുന്ന സുഗതന് പങ്കെടുക്കാനാകാത്തതിനാൽ അയോഗ്യനാക്കപ്പെടും. ഇയാളെ സംരക്ഷിക്കാൻ കൗൺസിൽ വിളിക്കാതിരിക്കുന്പോൾ നഗരമനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് തീർപ്പുണ്ടാകില്ല. നഗരവാസികളുടെ അടിസ്ഥാനാവശ്യങ്ങൾ തീർപ്പുകൽപ്പിക്കുന്നതിനേക്കാൾ ഭരണസമിതിക്ക് താൽപ്പര്യം ഗുണ്ടാനേതാവിനെ സംരക്ഷിക്കുകയെന്നതാണ്. കൗൺസിൽ വിളിച്ചുചേർക്കുംവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും പ്രഖ്യാപിച്ചു.









0 comments