രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തവർ: പുത്തലത്ത് ദിനേശൻ

കൊല്ലം
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത രാഷ്ട്രീയപ്രസ്ഥാനം രാജ്യം ഭരിക്കുന്നു എന്ന ദുരവസ്ഥയിലാണ് നാടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. പങ്കെടുത്തില്ലെന്നു മാത്രമല്ല, വർഗീയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ച് ബ്രിട്ടീഷുകാരെ സഹായിക്കാൻ ജനങ്ങളെ തമ്മിലടിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് നാട് മുന്നോട്ടുവച്ച എല്ലാ സ്വപ്നങ്ങളെയും തകർത്ത് തരിപ്പണമാക്കുന്ന രീതിയിലാണ് എല്ലാ മേഖലകളും മുന്നോട്ടുപോകുന്നതെന്നും ഡിവൈഎഫ്‌ഐ കൊട്ടിയം ബ്ലോക്ക് കമ്മിറ്റി മയ്യനാട്ട് സംഘടിപ്പിച്ച "ഉണരണം ഇന്ത്യ, പൊരുതണം യുവത' യങ് ഇന്ത്യ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരുടെ മനസ്സിലുണ്ടായിരുന്നത് രാജ്യം തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത നാടായി മാറണമെന്നായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും വലിയ പുരോഗതി നേടുമെന്ന് പ്രതീക്ഷിച്ചു. എല്ലാ ജനവിഭാഗങ്ങൾക്കും ഇൗ നാട്ടിൽ ജീവിക്കാൻ പറ്റുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷയ്‌ക്ക് വലിയ മങ്ങലേൽക്കുന്ന നിലയിലേക്കാണ് രാജ്യത്തിന്റെ രാഷ്ട്രീയസംഭവ വികാസങ്ങൾ മാറുന്നത്. യുവാക്കൾക്ക് വർഷം രണ്ടുകോടി തൊഴിലെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്ന് ഏറ്റവുമധികം തൊഴിലില്ലായ്മ നേരിടുന്ന രാജ്യമായി. നന്നായി പഠിച്ചാൽ തൊഴിൽ കിട്ടുമെന്ന നിലയിൽനിന്ന് പഠിച്ചിറങ്ങുന്ന പകുതിയിലധികം യുവാക്കൾ തൊഴിൽരഹിതരാകുന്ന നിലയിലേക്ക് രാജ്യമെത്തി. നിരവധി തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന നിലയിലാണ് കേന്ദ്രസർക്കാർ ഭരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ പഠിക്കുന്ന വിദ്യാർഥികളുടെ പ്രതീക്ഷകൾ കേന്ദ്രം തകർത്തു. ആ പശ്ചാത്തലത്തിലാണ് കേന്ദ്രനയങ്ങൾക്കെതിരെ പ്രക്ഷോഭവുമായി യുവാക്കൾ തെരുവിലിറങ്ങുന്നതെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു.










0 comments