ഇടതിന്റെ വൈക്കം

വൈക്കം അയിത്തതിനും ജാതിവാഴ്ചയ്‌ക്കുമെതിരെ പോരാട്ടത്തിന്റെ പുതുചരിത്രം കുറിച്ച മണ്ഡലമാണ് വൈക്കം. പി കൃഷ്‌ണപിള്ളയുടെ ജന്മനാട്. ചരിത്രവും രാഷ്‌ട്രീയവും ഒരുപോലെ ലയിച്ചുചേർന്ന മണ്ണ്. വികസനത്തിന്റെ പുതുവസന്തം തീർത്ത് ആധുനികതയുടെ കരുത്തിൽ വൈക്കം കുതിക്കുകയാണ്. 10 വർഷം സമാനതകളില്ലാത്ത വികസനം. വീടില്ലാത്തവർക്ക് വീടായി. മികച്ച ചികിത്സാ സൗകര്യങ്ങളായി. വിദ്യാലയങ്ങൾ സ്‌മാർട്ടായി. 3,738 വീടുകളാണ് ലൈഫ് പദ്ധതിയിലൂടെ അനുവദിച്ചത്. അക്കരപ്പാടം പാലം യാതാർഥ്യമായി. കാട്ടിക്കുന്ന് തുരുത്തേൽ പാലം നിർമാണം പൂർത്തിയായി. മൂലേകടവ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡ്(കെപിപിഎൽ) പ്രവർത്തന സജ്ജമാക്കി. വെള്ളൂരിൽ കേരള റബർ ലിമിറ്റഡ് വ്യവസായ പാർക്ക് പ്രവർത്തനമാരംഭിച്ചു. വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയും കെഎസ്‌എഫ്‌ഡിസി തിയറ്ററുമെല്ലാം ഉടൻ പൂർത്തിയാകും. വൈക്കത്തിന്റെ മുഖഛായ മാറ്റിയ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ നേടിയത് ഏറെ. സി കെ ആശയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ചരിത്രം
1977 മുതൽ സംവരണ മണ്ഡലമാണ്. രൂപീകരണം മുതൽ നടന്ന ഭൂരിഭാഗം തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനൊപ്പം. മൂന്ന് തവണ മാത്രമാണ് യുഡിഎഫ് ജയിച്ചത്. വൈക്കം നഗരസഭയും വെച്ചൂർ, തലയാഴം, ഉദയനാപുരം, ടി വി പുരം, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് എന്നീ ഒമ്പത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. സ്വാതന്ത്ര്യസമരസേനാനി കെ ആർ നാരായണനാണ് 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത്. 1960-ൽ ഇടതുപക്ഷം പി എസ് ശ്രീനിവാസനിലൂടെ മണ്ഡലം പിടിച്ചു. 1965-ൽ കോൺഗ്രസ് വീണ്ടും തിരിച്ചുവന്നു. 1967 മുതൽ 1987 വരെയുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. 1991ൽ കോൺഗ്രസിന് വിജയം. 1996 മുതൽ തുടർന്നിങ്ങോട്ട് ഇടതിനൊപ്പം നിൽക്കുന്ന മണ്ഡലം. ആകെ 1,54,975 വോട്ടർമാർ. പുരുഷൻ– 75,505, സ്‌ത്രീ–79,467, ട്രാൻസ് ജെൻഡർ–3. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,64,469 വോട്ടർമാരുണ്ടായിരുന്നു. പുരുഷൻ– 80,176, സ്‌ത്രീ– 84,291, ട്രാൻസ് ജെൻഡർ–2.









0 comments