കറണ്ട് വല്ലാത്ത വലിയാണേ...

കോട്ടയം കൊടുംചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയതോടെ ട്രാസ്‌ഫോർമറുകൾക്ക് ലോഡ് കൂടി ഫ്യൂസ് കത്തിപ്പോകുന്നത് പതിവായി. ജില്ലയിൽ കെഎസ്‌ഇബിക്ക് അമ്പതോളം സെക്ഷനുകളുണ്ട്. ഒരു സെക്ഷനിൽ ശരാശരി 10 മുതൽ 15 വരെ ഫ്യൂസുകളാണ് ഒരുദിവസം കേടാകുന്നത്. ദിവസവും രാത്രികാലങ്ങളിൽ അഞ്ഞൂറിലധികം ഫ്യൂസുകൾ കേടാകുന്നു. ഫാൻ, എസി എന്നിവയുടെ ഉപയോഗം പതിന്മടങ്ങ് വർധിച്ചു. വൈകിട്ട് ആറിനും പത്തിനുമിടയിലാണ് ഉപയോഗം ഏറ്റവും കൂടുന്നത്. രാത്രി 10 മണിയോടെയാണ് ട്രാൻസ്‌ഫോമറുകൾ അധികഭാരം വലിക്കുന്നത്. പലയിടത്തും ട്രാൻസ്‌ഫോമറുകൾ കേടായി. ഇവ കാലതാമസമില്ലാതെ മാറ്റിവയ്‌ക്കുന്നുണ്ട്. പള്ളം ടിഎംആർ ഡിവിഷനിൽ ഇതിനുള്ള ട്രാൻസ്‌ഫോമറുകൾ സ്‌റ്റോക്കുണ്ട്. കേടായത് നന്നാക്കിയും ഉപയോഗിക്കുന്നുണ്ട്. 2023ലെ വേനലിലാണ് ജില്ലയിൽ ഏറ്റവുമധികം ട്രാൻസ്‌ഫോമറുകൾ കേടായിട്ടുള്ളത്. ഇത്തവണ വേനലിന് മുന്നോടിയായി മുൻകരുതലുകളെടുത്തത് ഗുണംചെയ്‌തു. രാത്രിസമയത്താണ് ഫ്യൂസുകൾ അധികവും പോകുന്നത്. ഉണർന്ന് പ്രവർത്തിക്കുന്ന കെഎസ്‌ഇബി ജീവനക്കാർ ഇത് മിനിറ്റുകൾകൊണ്ട് മാറ്റിയിടുന്നതിനാൽ ദീർഘനേരം വൈദ്യുതി തടസപ്പെടുന്നില്ല. അവധിക്കാലത്ത് കുട്ടികൾ വീട്ടിലുള്ളതിനാൽ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും കൂടുന്നുണ്ട്.










0 comments