ഇന്ന് രക്തദാന ദിനം
ഉയിരൊഴുകും സ്നേഹചുവപ്പ്

അഭിരാമി പ്രസാദ്
അതുല്യ ഉണ്ണി
കോട്ടയം
മറ്റൊന്നിനും നൽകാനാകാത്ത മാനവിക സ്‌നേഹത്തിന്റെ കൈമാറ്റമാണ് രക്തദാനം. രക്തഗ്രൂപ്പിലും അപരന് സ്വരക്തം പകർന്നുനൽകുന്നതിലും ഏറെ അപൂർവതയുണ്ട് അഭിരാമി പ്രസാദിന്. അഞ്ചുവർഷത്തിനിടെ പത്തുതവണയാണ് ബി നെഗറ്റീവ് ഗ്രൂപ്പുകാരിയായ അപർണ രക്തം ദാനംചെയ്‌തതത്. ഇരുപത്തിനാലു-കാരി അഭിരാമി പ്രസാദിന്റെ ഫോൺനമ്പൾ സന്നദ്ധസേവന രംഗത്തുള്ള മിക്കവരുടെയും ഫോണിലുണ്ടാകും. അപൂർവ ഗ്രൂപ്പായത്‌കൊണ്ട് വിളി വരുമ്പോളൊക്കെ അഭിരാമി ആശുപത്രിയിലെത്തും, രക്തംനൽകും. അത്തരത്തിൽ നിരവധി ആളുകളെയാണ് അഭിരാമി രക്ഷിച്ചത്. വിദ്യാർഥി-, യുവജന പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ രക്തദാന ശീലം ഇന്നും തുടരുന്നു. ഡിവൈഎഫ്‌ഐ ചെമ്പ് മേഖല കമ്മിറ്റിയംഗമായിരിക്കെ 2020ലായിരുന്നു തുടക്കം. അടിയന്തര കോളുകളിൽ ഭൂരിഭാഗവും പ്രസവ വാർഡുകളിൽനിന്നായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റവർക്കും മറ്റ് രോഗികൾക്കും രക്തം നൽകിയിട്ടുണ്ട്. അപകടാവസ്ഥയിലായവർക്ക് സമയത്ത് രക്തമെത്തിക്കാൻ കഴിയുന്നതും അവരിൽനിന്ന് ലഭിക്കുന്ന സ്‌നേഹവുമാണ് ഏറ്റവും വലിയ സന്തോഷമെന്നും അഭിരാമി പറയുന്നു. കഴിഞ്ഞ തവണ ജില്ലയിൽ ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ആദരവും ഏറ്റുവാങ്ങി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗവും വിദ്യാർഥി സബ് കമ്മിറ്റി സംസ്ഥാനകമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ തലയോലപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്നു. തൊടുപുഴ അൽ– അസ്‌ഹർ കോളേജിലെ നാലാംവർഷ എൽഎൽബി വിദ്യാർഥിനിയാണ്. അച്ഛൻ: പി പ്രസാദ്. അമ്മ: നിഷാമോൾ. സഹോദരി: അനശ്വര.









0 comments