പുസ്‌തകമില്ല... പിന്നല്ലേ യൂണിഫോം !

എഐ സഹായത്തോടെ തയ്യാറാക്കിയ ചിത്രം
ആലപ്പുഴ
അധ്യയന വർഷം ആരംഭിച്ച് രണ്ടാഴ്‌ച കഴിഞ്ഞിട്ടും വിദ്യാർഥികൾക്കുള്ള യൂണിഫോം തുണി വിതരണം ജില്ലയിൽ പൂർത്തീകരിക്കാനായില്ല. 58 ശതമാനം മാത്രമാണ് ഇതുവരെ നൽകാനായത്. പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് സൗജന്യ യൂണിഫോം. സർക്കാർ എൽപി, യുപി സ്‌കൂളുകളിലും എയ്‌ഡഡ് എൽപി സ്‌കൂളുകളിലുമാണ് യൂണിഫോമിനുള്ള തുണി നൽകുന്നത്. മറ്റു സ്‌കൂളുകളിൽ തുണിക്ക് പകരം 600 രൂപ അലവൻസ് നൽകും. ജില്ലയിൽ എകദേശം 56,000 കുട്ടികൾക്ക് രണ്ട് ജോഡി വീതം കൈത്തറി യൂണിഫോം വിതരണം ചെയ്യാൻ 1, 86,800 മീറ്റർ തുണി വേണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. എന്നാൽ 1,08,300 മീറ്റർ തുണി മാത്രമാണ് നൽകാനായത്. എൽപി വിഭാഗത്തിൽ 19,900 ഓളം ആൺകുട്ടികളും 19,700 ഓളം പെൺകുട്ടികളും അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിൽ 8,300 ആൺകുട്ടികളും 8,100 പെൺകുട്ടികളും ഉൾപ്പെടെ 16, 400 കുട്ടികളാണുള്ളത്. ഒരു ജോഡി യൂണിഫോമിനുള്ള തുണി ആദ്യം നൽകി രണ്ടുഘട്ടമായി വിതരണം നടത്താനാണ് അധികൃതരുടെ ശ്രമം. അതും ചില സ്‌കൂളുകൾക്ക് മാത്രമാണ് ലഭിച്ചത്. കുറച്ചുകുട്ടികൾ മാത്രമുള്ളയിടങ്ങളിലും ആവശ്യമായ തുണിയെത്തിയിട്ടില്ല. ചില സ്‌കൂളുകൾക്ക് തുണി മാറി നൽകുകയും ചെയ്‌തു. പരാതി ഉയർന്നിട്ടും ഇവ തിരിച്ചെടുക്കാനോ പരിഹാരം കാണാനോ പൊതുവിദ്യാഭ്യാസവകുപ്പ് ഇടപെടുന്നില്ല. ജനുവരിയിൽ തന്നെ യൂണിഫോമിനായുള്ള തുണിയുടെ അളവും കളർകോഡും ഗൂഗിൾ ഷീറ്റ് വഴി പ്രധാനാധ്യാപകരിൽ നിന്ന് ശേഖരിച്ചിരുന്നു. കിട്ടാനുള്ളത് 1.80 ലക്ഷം പുസ്‍തകങ്ങൾ പുതിയ അധ്യയന വർഷത്തെ പാഠപുസ്‍തക വിതരണവും ജില്ലയിൽ പൂര്‍ത്തിയായില്ല. ശനി വരെയുള്ള കണക്കനുസരിച്ച് 1.80 ലക്ഷം പുസ്‍തകങ്ങൾ കൂടി ജില്ലയിലേക്ക് ഇനിയും വേണം. എൽപി, യുപി ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളാണ് കിട്ടാനുള്ളവയിൽ അധികവും. മെയ് 29-ന് മുമ്പായി വിതരണം പൂർത്തിയാക്കാനാണ് നിർദേശിച്ചിരുന്നത്. ജില്ലയിൽ ആകെ വേണ്ടത് 16.06 ലക്ഷം പുസ്‍തകമാണ്. പോരിൽ വലഞ്ഞത് കുരുന്നുകൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായി നടന്ന പാഠപുസ്‍തകം വിതരണവും യൂണിഫോം തുണി വിതരണവുമാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൈകുന്നത്. യുഡിഎഫിലെ മുഖ്യമന്ത്രി തർക്കവും മന്ത്രിസ്ഥാനത്തിനുള്ള പോരും കഴിഞ്ഞ് സർക്കാർ രൂപീകരിക്കാൻ വൈകിയതും അനാസ്ഥയും ചേർന്നപ്പോളാണ് കുട്ടികൾക്ക് സമയത്ത് യൂണിഫോമും ലഭിക്കാതായത്. എൽഡിഎഫ് ഭരണകാലത്ത് അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പേ കുട്ടികൾക്ക് യൂണിഫോം തുണി നൽകിയിരുന്നു.










0 comments